റിയാദ് - ലോകോത്തര ബഹുമതികളിലൊന്നായ കിംഗ് ഫൈസൽ അന്താരാഷ്ട്ര പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. കിംഗ് ഫൈസൽ ഫൗണ്ടേഷൻ എക്‌സിക്യുട്ടീവ് പ്രസിഡന്റും മക്ക ഗവർണറും ഫൈസൽ രാജാവിന്റെ മകനുമായ ഖാലിദ് അൽഫൈസലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്‌കാരിക നായകരുടെയും പണ്ഡിതരുടെയും സാന്നിധ്യത്തിൽ റിയാദിലെ അമീർ സുൽത്താൻ ഹാളിൽ വെച്ച് ജേതാക്കളുടെ പേരുകൾ പ്രഖ്യാപിച്ചത്.
ഇസ്്‌ലാമിക സേവനം, ഇസ്ലാമിക പഠനം, ശാസ്ത്രം, മെഡിസിൻ, അറബിക് സാഹിത്യം എന്നീ അഞ്ചു മേഖലകളിൽ മികച്ച സംഭാവനകളർപ്പിച്ച അഞ്ചു പേരെയാണ് ഇത്തവണ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
യു.കെയിലെ സേർ ജോൺ എം ബാൾ (ഗണിത ശാസ്ത്രം), കാൻസർ പ്രതിരോധ ചികിത്സ വികസിപ്പിച്ച അമേരിക്കയിലെ ജെയിംസ് അല്ലീസൻ (വൈദ്യ ശാസ്ത്രം), ടുണീഷ്യയിലെ ഡോ. ശുകിരി മബ്ഗൂത്ത് (അറബിക് സാഹിത്യം), ജോർദാനിലെ ബശാർ അവദ് (ഇസ്ലാമിക പഠനം), ഇന്തോനേഷ്യയിലെ പ്രൊഫസർ ഇർവന്ദി ജാസിർ (ഇസ്ലാമിക സേവനം) എന്നിവരാണ് ജേതാക്കൾ.
1977 ൽ അവാർഡ് പ്രഖ്യാപനം മുതൽ ഇതുവരെ 45 പേർക്കാണ് അവാർഡ് വിതരണം ചെയ്തത്. 1979ൽ അബുൽ അഅ്‌ല മൗദൂദി, 1981 ൽ ഖാലിദ് അബ്ദുൽ അസീസ് രാജാവ്, 2002 ൽ ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ അൽഖാസിമി, 2017 ൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് എന്നിവരാണ് അവാർഡ് നേടിയ പ്രമുഖർ.