Sorry, you need to enable JavaScript to visit this website.

കേരളത്തെ നടുക്കിയ  പെരുമണ്‍ ദുരന്തത്തിന്റെ 33-ാം ഓര്‍മദിനം

കൊല്ലം- കേരളം ഞെട്ടലോടെ മാത്രം ഓര്‍ക്കാനിടെയുള്ള പെരുമണ്‍ തീവണ്ടീ ദുരന്തത്തിന്റെ 33 ആം ഓര്‍മ്മ ദിനമാണിന്ന്. ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രമധ്യേ ഐലന്റ് എക്‌സ്പ്രസ്സ് അഷ്മുടിക്കായലില്‍ പതിച്ചപ്പോള്‍ നഷ്ടമായത് 105 ജീവനുകളാണ്. പെരുമണ്‍ പാലം സാക്ഷിയായ ആ വലിയ ദുരന്തത്തിന്റെ കാരണം മൂന്ന് പതിറ്റാണ്ടിനിപ്പുറവും ഒരു ചോദ്യചിഹ്ന്മായി അവശേഷിക്കുന്നു.
1988 ജൂലൈ 8. നൂറ് കണക്കിന് മനുഷ്യരുടെ വിധി മാറ്റിയെഴുതിയ ഐലന്റ് എക്‌സ്പ്രസിന്റെ ആ യാത്ര, അവസാനിച്ചത് ഈ പാലത്തിലാണ്. കന്യാകുമാരി ലക്ഷ്യമാക്കി പാഞ്ഞ ആ തീവണ്ടി പെരുമണ്‍ പാലം കടക്കും മുമ്പ് അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പിലേക്ക് കൂപ്പുകുത്തി. ഒന്നിന് പുറകെ ഒന്നായി അഷ്ടമുടിക്കായലില്‍ പതിച്ചത് 14 ബോഗികള്‍. പൊലിഞ്ഞത് കുഞ്ഞു കുട്ടികളടക്കം 105 ജീവനുകള്‍. ഇരുനൂറിലധികം പേര്‍ പരുക്കുകളോടെ ജീവിതത്തിലേക്ക്. രക്ഷാപ്രവര്‍ത്തനത്തിടെ മരണത്തെ മുഖാമുഖം കണ്ടവരും നിരവധി.
വിവാഹ പന്തലില്‍ നിന്നാണ് അന്നത്തെ സ്ഥലം എംഎല്‍എ ജെ മേഴ്‌സിക്കുട്ടിയമ്മ ദുരന്തമുഖത്തേക്ക് ഓടിയെത്തിയത്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് വാര്‍ത്തയറിയുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം വിവാഹത്തിനായി എത്തിയിരുന്നു. എന്നാല്‍ വിവാഹം നേരത്തെയാക്കി മേഴ്‌സിക്കുട്ടി അടക്കം മന്ത്രിമാരും മുഖ്യമന്ത്രിയും പെരുമണ്ണിലേക്ക് എത്തുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടകാരണമെന്നായിരുന്നു റെയില്‍വേയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ടൊര്‍ണാഡോ എന്ന കരിംചുഴലിയാണ് ദുരന്തകാരണമെന്നാണ് റെയില്‍വേയിലെ സേഫ്റ്റി കമ്മീഷണര്‍ ആയിരുന്ന സൂര്യനാരായണന്റെ കണ്ടെത്തല്‍.
പക്ഷെ ചുഴലിക്കാറ്റെന്ന വാദം പ്രദേശവാസികള്‍ തള്ളി. പാളത്തില്‍ ജോലികള്‍ നടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ട്രെയിന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണം എന്നതടക്കമുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നു.
പുനരന്വേഷണം നടന്നെങ്കിലും ചുഴലിക്കാറ്റെന്ന നിഗമനത്തില്‍ നിന്ന് മാറ്റം വന്നില്ല. ക്രമേണ  അന്വേഷണങ്ങള്‍ അവസാനിച്ചു. ജുഡീഷ്യല്‍ അന്വേഷണം എന്ന നാട്ടുകാരുടെ ആവശ്യം പോയ കാലത്തിനൊപ്പം ചവറ്റുകൊട്ടയിലായി. നഷ്ടപ്പെട്ടവരുടെ ഓര്‍മ്മകള്‍ പേറുന്നഈ ദുരന്തസ്മാരകത്തില്‍  ഇന്നും ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു..
 

Latest News