Sorry, you need to enable JavaScript to visit this website.

കേരളത്തിൽ പുതുതായി 2500 സ്റ്റാർട്ടപ്പുകൾ

തിരുവനന്തപുരം- കേരളത്തിൽ 20000 പേർക്ക് തൊഴിൽ ലഭിക്കുന്ന 2500 സ്റ്റാർട്ടപ്പുകൾ 2021-22ൽ ആരംഭിക്കുമെന്ന് മന്ത്രി തോമസ് ഐസക്.  ഇതിനായി ആറിന പരിപാടികൾ പ്രഖ്യാപിച്ചു. ഇന്നവേഷൻ പ്രോത്സാഹന സ്‌കീമുകളിലൂടെ രൂപം കൊള്ളുന്ന ഉൽപന്നങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ സംരംഭങ്ങളാക്കി മാറ്റുന്നതിന് സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കും. ഐടിയിൽ മാത്രമല്ല, നൂതന സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്ന മറ്റു മേഖലകളിലെല്ലാം സ്റ്റാർട്ട് അപ്പുകൾ പ്രസക്തമാണ്. സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ ശക്തമായ പ്രോത്സാഹനാന്തരീക്ഷ സൃഷ്ടിയിൽ  ദേശീയതലത്തിൽ കേരളം കഴിഞ്ഞ രണ്ടു വർഷമായി ടോപ്പ് പെർഫോർമറാണ്. സ്റ്റാർട്ട് അപ്പ് പ്രോത്സാഹനത്തിന് ആറിന പരിപാടികൾ പ്രഖ്യാപിക്കുകയാണ്. 
കേരള ബാങ്ക്, കെഎസ്‌ഐഡിസി, കെഎഫ്‌സി, കെഎസ്എഫ്ഇ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഒരു വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിന് രൂപം നൽകും. ഇതിലേയ്ക്ക് 50 കോടി രൂപ വകയിരുത്തുന്നു. പൂർണ്ണമായി പ്രൊഫഷണലും സ്വതന്ത്രവുമായ രീതിയിലായിരിക്കും ഈ ഫണ്ട് പ്രവർത്തിക്കുക. ഏതെങ്കിലും സ്റ്റാർട്ടപ്പ് പുറത്തുനിന്ന് നിക്ഷേപം ആകർഷിക്കുകയാണെങ്കിൽ, ഈ ഫണ്ടിൽ നിന്ന് മാച്ചിംഗ് നിക്ഷേപം ലഭ്യമാക്കും. ഇത്തരം സ്റ്റാർട്ട് അപ്പുകൾക്ക് ഇതിനകം സീഡ് ഫണ്ട് നൽകിയിട്ടുണ്ടെങ്കിൽ അത് ഓഹരി പങ്കാളിത്തമായി മാറ്റും.
കെഎസ്‌ഐഡിസിയും കെഎഫ്‌സിയും കേരള ബാങ്കും സ്റ്റാർട്ട് അപ്പുകൾക്ക് നൽകുന്ന വായ്പയിൽ നഷ്ടമുണ്ടാവുമെങ്കിൽ അതിന്റെ 50 ശതമാനം സർക്കാർ താങ്ങായി നൽകുന്നതാണ്.
 ഇപ്പോൾ സ്റ്റാർട്ട് അപ്പ് മിഷൻ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കേരള ഫണ്ട് ഓഫ് ഫണ്ട് സ്‌കീം ഫോർ ടെക്‌നോളജി പ്രോഡക്ട് സ്റ്റാർട്ട് അപ്പ് വിപുലീകരിക്കുന്നതിനു 20 കോടി രൂപ വകയിരുത്തുന്നു. ഇതും പുറത്തുള്ള വെൻച്വർ ക്യാപിറ്റൽ ഫണ്ടുകളെ കേരളത്തിലേയ്ക്ക് ആകർഷിക്കുന്നതിനു സഹായകരമാകും.
സ്റ്റാർട്ട് അപ്പുകളുടെ വർക്ക് ഓർഡറിന്റെ 90 ശതമാനം പരമാവധി 10 കോടി രൂപ വരെ പത്തുശതമാനം പലിശയ്ക്ക് ലഭ്യമാക്കും. പർച്ചേസ് ഓർഡറുകൾ ആണെങ്കിൽ ഡിസ്‌കൗണ്ട് ചെയ്യുന്നതിനും പദ്ധതിയുണ്ടാകും. ഇതിന് കൊളാറ്ററൽ സെക്യൂരിറ്റി വാങ്ങുന്നതല്ല. അതുപോലെതന്നെ സർക്കാരിന്റെ വികസനലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണത്തിന് 1 കോടി രൂപ വരെ ലഭ്യമാക്കും. കെഎഫ്‌സിയും കേരള ബാങ്കും വഴിയാണ് ഈ സ്‌കീമുകൾ നടപ്പാക്കുക.
കേരള സർക്കാരിന്റെ വലിയ തുകയ്ക്കുള്ള ടെണ്ടറുകളിൽ സ്റ്റാർട്ട് അപ്പുകളുമായി ചേർന്നുള്ള കൺസോർഷ്യം മോഡൽ പ്രോത്സാഹിപ്പിക്കും. ഇത്തരത്തിൽ കേരളത്തിലെ സ്റ്റാർട്ട് അപ്പുകളെ കൺസോർഷ്യം പാർട്ട്ണറായി എടുക്കുന്ന ടെണ്ടറുകൾക്ക് ചില മുൻഗണനകൾ നൽകും. ഇത്തരമൊരു സമീപനം എല്ലാ സർക്കാർ വകുപ്പുകളും സ്വീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കും.
 കേരളത്തിലെ സ്റ്റാർട്ട് അപ്പുകളുടെ അന്തർദേശീയ കമ്പോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടി പ്രത്യേക പരിപാടിക്കു രൂപം നൽകും. വിദേശ സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും വിദേശ കമ്പനികളും സംഘടനകളുമായി ബന്ധപ്പെട്ടുകൊണ്ട് 10 ഇന്റർനാഷണൽ ഡെസ്റ്റിനേഷൻ ലോഞ്ച് പാഡുകൾ സ്ഥാപിക്കും. 
സ്റ്റാർട്ട് അപ്പുകളുടെ വികസനവും വിവിധ വികസനമേഖലകളിലേയ്ക്കുള്ള ഇവയുടെ ഏകോപനവുമാണ് സ്റ്റാർട്ട് അപ് മിഷന്റെ ധർമ്മം. സ്റ്റാർട്ട് അപ് മിഷന്റെ ആഭിമുഖ്യത്തിൽ കൊച്ചി കിൻഫ്ര ഹൈടെക് പാർക്കിൽ ടെക്‌നോളജി ഇന്നവേഷൻ സോൺ കഴിഞ്ഞ വർഷം സ്ഥാപിച്ചിരുന്നു. ഈ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി 10 കോടി രൂപ മാറ്റിവെയ്ക്കുന്നു. സ്റ്റാർട്ട് അപ്മിഷന്റെ ആഭിമുഖ്യത്തിലുളള യൂത്ത് എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് പരിപാടി, സ്റ്റാർട്ട് അപ്പുകളുടെ ഇൻക്യുബേഷൻ, ആക്‌സിലറേഷൻ, ഉൽപന്നങ്ങളുടെ വികസനവും മാർക്കറ്റിംഗും, സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ട് അപ്പുകൾക്കുള്ള പ്രോത്സാഹന പരിപാടി എന്നിവയ്ക്കായി 59 കോടി വകയിരുത്തുന്നു.  കെഎസ്‌ഐഡിസിയുടെ ഇന്നവേഷൻ ആക്‌സിലറേഷൻ സ്‌കീമിന് 11 കോടി രൂപ വകയിരുത്തുന്നു. സ്റ്റാർട്ട് അപ്പുകൾക്കായി ഒരു മെന്ററിംഗ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 

Latest News