Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യ കൊലപാതകങ്ങളിൽ  പങ്കാളികളാകില്ല -അൽജുബൈർ

റിയാദ്- ഇറാനെ പോലെ കൊലപാതകങ്ങൾ നടത്തൽ സൗദി അറേബ്യയുടെ നയമല്ലെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പ്രസ്താവിച്ചു.  
ഇറാനിലെ സീനിയർ ന്യൂക്ലിയർ ശാസ്ത്രജ്ഞൻ മുഹ്‌സിൻ ഫഖ്‌റിസാദിഹ് കൊല്ലപ്പെട്ട സംഭവത്തിൽ സൗദി അറേബ്യക്ക് പങ്കുണ്ടെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് ആണ് സൗദി അറേബ്യക്കെതിരെ വിവാദ പരാമർശം നടത്തിയത്. 


'ഇതര രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിലും അനധികൃതമായി ഇടപാടുകളിൽ നടത്തുകയെന്നത് ദശകങ്ങളായി ഇറാന്റെ ചെയ്തിയാണ്. 1979 ൽ ഖുമൈനി അധികാരത്തിലേറിയത് മുതൽ മറ്റു രാജ്യങ്ങളുടെ പരമാധികാരം ഇറാൻ മാനിക്കാറില്ല' -അൽജുബൈർ ട്വിറ്ററിൽ കുറിച്ചു. 'ഇറാനിൽ അശുഭകരമായ എന്തിനും സൗദിയെ കുറ്റപ്പെടുത്തുന്ന സാരിഫിന്റെ നിലപാട് അങ്ങേയറ്റം നിരാശാജനകമാണ്. അടുത്ത ഒരു ഭൂകമ്പമോ പ്രളയോ അവിടെ സംഭവിച്ചാലും അവർ തങ്ങളെ കുറ്റപ്പെടുത്തുമോ '-വിദേശകാര്യ സഹമന്ത്രി ട്വീറ്റ് ചെയ്തു.


അതേസമയം, ചൊവ്വാഴ്ച ഇറാൻ പാർലമെന്റ് യുറേനിയം സമ്പത്ത് 20 ശതമാനം വർധിപ്പിക്കാനും രാജ്യത്തെ ആണവ നിലയങ്ങളിൽ യു.എൻ നിരീക്ഷണം അവസാനിപ്പിക്കാനും പാസാക്കിയ നിയമം ഗുരുരതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ആദിൽ അൽജുബൈർ പറഞ്ഞു. പാർലമെന്റിൽ ഒരിക്കൽ കൂടി വോട്ടിനിട്ട് പാസാക്കുകയും ഗാർഡിയൻ കൗൺസിലിന്റെ അംഗീകാരം നേടുകയും ചെയ്താൽ മാത്രമാണ് ഈ ബില്ല് നിയമമാകുക. ന്യൂക്ലിയർ ബോംബ് നിർമിക്കാൻ ആവശ്യമായ രീതിയിൽ ഇറാൻ  യുറേനിയം സമ്പത്ത് വർധിപ്പിക്കുന്നത് അറബ് മേഖലയിൽ ഇരുട്ടും അരക്ഷിതാവസ്ഥയും സൃഷ്ടിക്കും -പ്രമുഖ അന്താരാഷ്ട്ര നിരീക്ഷകനായ ഡോ. ഹംദാൻ അൽശഹ്‌രി വിലയിരുത്തി.

Latest News