Sorry, you need to enable JavaScript to visit this website.

പോലീസ് കാല്‍മുട്ട് വെച്ച് ഞെരിച്ചയത്രയും സമയം മൗനം  ആചരിച്ചു മിനിയപൊളീസ് ജോര്‍ജ് ഫ്‌ളോയിഡിന് വിട നല്‍കി

മിയാമി- വര്‍ണവെറിയുടെ ഇരയായി അമേരിക്കന്‍ പോലീസിനാല്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന് കണ്ണീരോടെ വിട നല്‍കി ലോകം. മിന്നെസോട്ടയിലെ മിനിയപൊളിസ് സിറ്റിയിലാണ് സംസ്‌കാര ചടങ്ങുകള്‍. എട്ട് മിനുട്ട് 46 സെക്കന്റ് മൗനാചരണം നടത്തിയാണ് മിനിയാപൊളിസ് ജോര്‍ജ് ഫ്‌ളോയിഡിനു വിട നല്‍കിയത്. പോലീസ് ഫ്‌ളോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് വെച്ച് ഞെരിച്ച അത്രയും സമയാണ് മിനിയപൊളീസ് മൗനാചരണം നടത്തിയത്. വ്യാഴാഴ്ച രാത്രി മുതല്‍ ആയിരങ്ങളാണ് ഫ്‌ളോയ്ഡിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സംസ്‌കാര ചടങ്ങിനായി പ്രത്യേകം സജ്ജീകരിച്ച മിനിയപൊളിസിലെ സ്ഥലത്തേക്ക് എത്തിയത്.
ഈ ദിവസത്തോടെ എന്റെ ജ്യേഷ്ഠന്‍ വിടപറയുകയാണ്. എങ്കിലും ഫ്‌ളോയിഡിന്റെ പേര് എക്കാലവും നിലനില്‍ക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ടെറന്‍സ് ഫ്‌ളോയിഡ് വ്യക്തമാക്കി. ആയിരങ്ങളുടെ മനസില്‍ സ്ഥാനംപിടിച്ചാണ് സഹോദരന്‍ വിടവാങ്ങുന്നതെന്നും ബ്രൂക്ക്‌ലിനില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോദന ചെയ്ത് അദ്ദേഹം പറഞ്ഞു.
ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കഥ കറുത്തവരുടെ കഥയാണ്. കാരണം 401 വര്‍ഷങ്ങള്‍ മുമ്പ് മുതല്‍ ഞങ്ങള്‍ ആയിത്തീരേണ്ടതോ സ്വപ്‌നം കാണുന്നതോ ആവാന്‍ കഴിയാത്തതിനു കാരണം നിങ്ങളുടെ കാല്‍മുട്ട് ഞങ്ങളുടെ കഴുത്തില്‍ ആയതിനാലാണ്. ജോര്‍ജ് ഫ്‌ളോയിഡിന്റെ പേരില്‍ എഴുന്നേറ്റ് നിന്ന്. നിങ്ങളുടെ കാല്‍മുട്ട് ഞങ്ങളില്‍ നിന്നും എടുത്ത് മാറ്റു എന്ന് പറയേണ്ട സമയമാണിത്' അന്ത്യോപചാരത്തിനിടെ അമേരിക്കന്‍ പൗരാവാകാശപ്രവര്‍ത്തകനും, രാഷ്ട്രീയക്കാരനുമായ ആല്‍ഫ്രഡ് ചാള്‍സ് ഷാര്‍പ്പ്ടണ്‍ ജൂനിയര്‍ പറഞ്ഞു. നാഷണല്‍ ആക്ഷന്‍ നെറ്റ്‌വര്‍ക്കിന്റെ സ്ഥാപകനായ ഇദ്ദേഹം 2004 ല്‍ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു.മേയ് 25നാണ് ജോര്‍ജ് ഫ്‌ളോയ്ഡിനെ മിനിസോട്ട പോലീസുകാരനായ ഡെറിക് ചൗ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്. പോലീസ് അതിക്രമത്തിനെതിരേ പ്രതിഷേധം വ്യാപകമായതോടെ കുറ്റക്കാരായ പോലീസുകാരെ സര്‍വീസില്‍നിന്ന് പുറത്താക്കി ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിരുന്നു
 

Latest News