റിയാദ് - ഫൈസൽ രാജാവിന്റെ യൂറോപ്യൻ സന്ദർശനത്തിന് നൂറ് ആണ്ട് പിന്നിടുന്നതിന്റെ ഭാഗമായി കിംഗ് ഫൈസൽ സെന്റർ ഫോർ റിസർച്ച് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് ലണ്ടനിൽ ഫൈസൽ എക്‌സിബിഷൻ സംഘടിപ്പിച്ചു. സെന്റർ പ്രസിഡന്റ് തുർക്കി അൽഫൈസൽ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. 'ഇരുപതാം നൂറ്റാണ്ടിന്റെ ഹൃദയത്തിൽ ഒരു ജീവിതം' എന്ന പ്രമേയത്തിലുള്ള എക്‌സിബിഷൻ ഫൈസൽ രാജാവിന്റെ കാലത്തെ വിവിധ സംഭവങ്ങളിലേക്കും അദ്ദേഹത്തിന്റെ ജീവിത ചരിത്രത്തിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.
നൂറു വർഷം മുമ്പുള്ള ഫൈസൽ രാജാവിന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സഹായകമായെന്ന് തുർക്കി അൽഫൈസൽ രാജകുമാരൻ അഭിപ്രായപ്പെട്ടു.
1919 ലെ ഫൈസൽ രാജാവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏഴ് വിഭാഗമായാണ് എക്‌സിബിഷൻ സജ്ജീകരിച്ചിട്ടുള്ളത്. നജ്ദ് എന്ന വിഭാഗത്തിൽ രാജാവിന്റെ ജീവിതവും യൂറോപ്യൻ സന്ദർശനവും ഇന്ത്യ എന്ന രണ്ടാം വിഭാഗത്തിൽ ഇന്ത്യയുമായുള്ള ബന്ധവും ലണ്ടൻ എന്ന പവിലിയനിൽ ലണ്ടനിലെ സംഭവങ്ങളും വിശദീകരിക്കുന്നു. നാലാം പവിലിയനിൽ ബ്രിട്ടൻ, അയർലന്റ് സന്ദർശനവും മറ്റു പവിലിയനുകളിൽ പാരീസ് അടക്കമുള്ള സന്ദർശനങ്ങളുടെ വിവരങ്ങളുമാണുള്ളത്.
1919 ൽ ബ്രിട്ടീഷ് സർക്കാർ അബ്ദുൽ അസീസ് രാജാവിനെ ഇംഗ്ലണ്ട് സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് പോകാൻ സാധിക്കാത്തതിനാൽ മകൻ ഫൈസലിനെ അയച്ചു. ഇംഗ്ലണ്ട് സന്ദർശിക്കുന്ന ആദ്യ സൗദി രാജകുടുംബാംഗമായാണ് ഫൈസൽ രാജകുമാരൻ അറിയപ്പെട്ടത്. ശേഷം അദ്ദേഹം ഫ്രാൻസും സന്ദർശിച്ചിരുന്നു.