Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ സിനിമ കണ്ടാല്‍  പോക്കറ്റ് കാലിയാവും 

കോഴിക്കോട്- കേരളത്തിലെ സിനിമ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് ഇന്ന് മുതല്‍ കുത്തനെ ഉയരുന്നു. വിവിധ ക്ലാസുകളിലായി 10 രൂപ മുതല്‍ 30 രൂപ വരെയാണ് വര്‍ധിക്കുന്നത്. നിലവില്‍ ടിക്കറ്റിനുമേല്‍ ഉള്ള ജി.എസ്.ടി , ക്ഷേമ നിധി, എന്നിവയ്ക്ക് പുറമേ പുതിയ വിനോദ നികുതിയും ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണിത്. നേരത്തെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നെങ്കിലും ഒടുവില്‍ സര്‍ക്കാര്‍ തീരുമാനത്തിന് തിയേറ്റര്‍ സംഘടനകള്‍ വഴങ്ങുകയായിരുന്നു. നേരത്തെ വിനോദ നികുതി പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സിനിമാ സംഘടനകള്‍ വ്യാഴാഴ്ച സിനിമാ ബന്ദ് നടത്തിയിരുന്നു. നികുതി ഏര്‍പ്പെടുത്തിയ തീരുമാനത്തിന് എതിരെ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടി നീണ്ടു പോകുകയാണ്.
സെപ്തംബര്‍ ഒന്ന് മുതല്‍ സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി കൂടി ഉള്‍പ്പെടുത്താന്‍ ആയിരുന്നു സര്‍ക്കാര്‍ തീരുമാനം. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8.5 ശതമാനവും വിനോദ നികുതി ചുമത്താനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ നികുതിയിളവ് നല്‍കാനാവില്ലെന്നാണ് മന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. അതേസമയം ജി.എസ്.ടിക്കും പ്രളയ സെസ്സിനും പുറമേ വിനോദ നികുതി കൂടി അധികമായി ഈടാക്കുന്നത് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നിലപാട്.
നേരത്തെ ജി.എസ്.ടി നടപ്പിലായതോടെ 100 രൂപ വരെയുള്ള ടിക്കറ്റിന് 18 ശതമാനം നികുതി, അതിനു മുകളില്‍ 28 ശതമാനം എന്ന തരത്തില്‍ വാങ്ങാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പ്രതിഷേധവുമായി ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ രംഗത്ത് എത്തിയതോടെ നികുതി 12%, 18% എന്നായി കേന്ദ്രസര്‍ക്കാര്‍ പുന:ക്രമീകരിക്കുകയായിരുന്നു.
നിലവില്‍ സംസ്ഥാനത്ത് സാധാരണ ടിക്കറ്റിന്റെ വില 95 രൂപയായിരുന്നു. ഇതിന്റെ കൂടെ 3 രൂപ ക്ഷേമനിധി തുകയും 2 രൂപ സര്‍വീസ് ചാര്‍ജും ചേര്‍ത്ത് 100 രൂപ അടിസ്ഥാന വിലയും ഇതിന്റെ കൂടെ 12 ശതമാനം ജിഎസ്ടിയും 1 ശതമാനം പ്രളയസെസും ചേര്‍ത്ത് ടിക്കറ്റിന്റെ അടിസ്ഥാന വില 113 രൂപയായിരുന്നു.
പുതിയ വിനോദ നികുതി വരുന്നതോടെ 5 ശതമാനം സര്‍ക്കാര്‍ അടിസ്ഥാനവിലയില്‍ ചുമത്തും ഇതിന് മേല്‍ 5 ശതമാനം ജി.എസ്.ടി.യും ചേര്‍ക്കുകയും ചെയ്യും. ഇതോടെ 95 രൂപ വിലയുള്ള ടിക്കറ്റിന്റെ അടിസ്ഥാന വില 106 ആയി ഉയരുകയും ചെയ്യും ഇതോടെ ഒരു ടിക്കറ്റിന്റെ ജി.എസ്.ടി 18 ശതമാനമായി മാറും. ഇതോടെ സാധാരണ ടിക്കറ്റിന് 130 രൂപയായി മാറും.

Latest News