Sorry, you need to enable JavaScript to visit this website.

തിരിച്ചടിയായത് സമുദായ നേതാക്കൾക്ക്

തിരുവനന്തപുരം- പാർലമെന്റ് തെരഞ്ഞെടുപ്പിൽ തോറ്റുമുഖം കുത്തിവീണ എൽ.ഡി.എഫിന് പിടിച്ചുനിൽക്കാനുള്ള ഊന്നുവടിയാണ് തെരഞ്ഞെടുപ്പ് ഫലം. അരൂർ നഷ്ടപ്പെട്ടെങ്കിലും വട്ടിയൂർക്കാവും കോന്നിയും പിടിച്ചെടുത്തത് അരൂരിലെ തോൽവിയെ മറയ്ക്കുന്നു. രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർഥികളുടെ വ്യക്തിത്വത്തിനാണ് വോട്ട് വീണതെന്നത് സി.പി.എം നേതൃത്വം കാണാതിരുന്നുകൂടാ. പിണറായി സർക്കാരിന് കിട്ടിയ അംഗീകരമായി ഇതിനെ കാണാനുമാകില്ല. 
വട്ടിയൂർക്കാവിൽ സി.പി.എമ്മില വി.കെ.പ്രശാന്തിന്റെ വിജയവും അരൂരിൽ കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ മുന്നേറ്റവുമാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ ഹൈലൈറ്റ്‌സ്. പ്രശാന്ത് സാധാരണ സി.പി.എം യുവനേതാക്കളിൽനിന്ന് വ്യത്യസ്തനാണ്. മസിലു പിടിത്തമില്ലാതെ ജനങ്ങളോട് ഇടപഴകുന്ന നേതാവ്. അതാണ് വിജയത്തിന് ഇത്രയേരെ തിളക്കം കിട്ടിയത്. ഷാനിമോൾ ഉസ്മാന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ആദ്യവിജയമാണ്. കഴിവു തെളിഞ്ഞ വ്യക്തിത്വത്തിന് ഉടമയുമായിരുന്നിട്ടും വിജയിക്കാൻ കഴിയാതിരുന്ന ഷാനിക്ക് ഇത് നഷ്ടങ്ങളിൽനിന്ന് പിടിച്ചുകയറാനുള്ള പിടിവള്ളിയാണ്.
പാലായിലെ വിജയത്തിന് പിന്നാലെയാണ് യു.ഡി.എഫിന്റെ രണ്ട് സീറ്റുകൾ പിടിച്ചെടുത്ത് എൽ.ഡി.എഫ് പാർലമെന്റ് തെരഞ്ഞെടുപ്പിലെ കെടുതികളിൽ നിന്ന് കരകയറിയത്. സ്ഥാനാർഥി നിർണയത്തിൽ യുവാക്കളെ പരിഗണിച്ചതും മികച്ച വ്യക്തികളെ കണ്ടെത്തിയതും വിജയത്തിന് കാരണമാക്കിയിട്ടുണ്ട്. എൻ.എസ്.എസ്, എസ്.എൻ.ഡി.പി യോഗം നേതാക്കൾക്ക് കിട്ടിയ കനത്ത അടിയാണ് തെരഞ്ഞെടുപ്പ് ഫലം. വട്ടിയൂർക്കാവിലും കോന്നിയിലും ആർക്ക് വോട്ട് ചെയ്യണമെന്ന എൻ.എസ്.എസ് കരയോഗങ്ങൾ വഴി നായർ വീടുകൾതോറും കയറി തിട്ടൂരം കെട്ടി. സമദൂരത്തിന് പകരം ശരിദൂരമെന്ന സിദ്ധാന്തം ഉണ്ടാക്കി. എന്നാൽ സുകുമാരൻ നായരുടെ ആഹ്വാനം നായർ സമുദായം തള്ളിയപ്പോൾ വെള്ളാപ്പള്ളി നടേശന്റെ ഇടതുപക്ഷത്തേക്കുള്ള ചായ്‌വ് പൊളിഞ്ഞുപോയി. വെള്ളാപ്പള്ളിയുടെ സ്വന്തം തട്ടകത്തിൽ നിന്നുപോലും വോട്ട് എൽ.ഡി.എഫിന് നേടിക്കൊടുക്കാനായില്ല. രണ്ട് സമുദായ നേതാക്കൾക്കും വോട്ട് നേടാനുള്ള സ്വാധീനമില്ലെന്ന് തെളിയിച്ച ഫലം കൂടിയാണിത്. സമുദായ നേതാക്കളുടെ വീടുകയറിയിറങ്ങുന്ന രാഷ്ട്രീയക്കാരുടെ പതിവ് ശൈലി ഉപേക്ഷിക്കണമെന്നതുകൂടിയാണ് ഈ ഫലം കാണിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനെയും യു.ഡി.എഫിനേയുമാണ് ഏറെ ബാധിക്കുന്നത്. അരൂർ പിടിച്ചെടുത്തെങ്കിലും സിറ്റിംഗ് സീറ്റുകളായ കോന്നിയിലും വട്ടിയൂർക്കാവിലും കോൺഗ്രസ് നേരിട്ട തോൽവി പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് പോരാട്ടത്തിന് ആക്കംകൂട്ടുമെന്ന് ഉറപ്പാണ്. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ മുൻ കെ.പി.സി.സി പ്രഡിഡന്റുമാരായ വി.എം.സുധീരനും എം.എം.ഹസനും പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. എം.എൽ.എമാരെ രാജിവെപ്പിച്ചത് തിരിച്ചടിയായെന്ന് ഹസൻ പ്രതികരിച്ചു. യു.ഡി.എഫിന് കിട്ടിയത് വൻ തിരിച്ചടിയാണെന്നായിരുന്നു സുധീരന്റെ പ്രതികരണം. തൊലിപ്പുറത്തെ ചികിത്സയാണെങ്കിൽ കോൺഗ്രസ് ബുദ്ധിമുട്ടിലാകും. ആരാണ് പ്രശ്‌നമെന്നും, എന്താണ് പാളിച്ചയെന്നും പറഞ്ഞേ മതിയാകൂ. രാഷ്ട്രീയത്തിൽ കുറുക്കുവഴികളില്ല. ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക മാത്രമാണ് പരിഹാരമെന്നും സുധീരൻ ചൂണ്ടിക്കാട്ടി. തങ്ങളുടെ സിറ്റിംഗ് സീറ്റുകളായ കോന്നിയിലും വട്ടിയൂർക്കാവിലും കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് സംഘടനാ തലത്തിലെ പാളിച്ചയെന്നാണ് കോൺഗ്രസിന്റെ പ്രാഥമിക വിലയിരുത്തൽ. എറണാകുളത്ത് വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറഞ്ഞതും ആശങ്കയോടെയാണ് കോൺഗ്രസ് നേതൃത്വം നോക്കികാണുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ ആരംഭിച്ച ഗ്രൂപ്പ് പോരും സ്ഥാനാർഥി നിർണയത്തെ തുടർന്നുണ്ടായ തർക്കങ്ങളും തങ്ങൾക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു. 
ഐ ഗ്രൂപ്പിന് അവകാശപ്പെട്ട വട്ടിയൂർക്കാവ് സീറ്റിൽ എൻ.പീതാംബരക്കുറുപ്പിനെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.മുരളീധരനും നിർദ്ദേശിച്ചത്. എന്നാൽ പ്രാദേശിക തലത്തിൽ പീതാംബരക്കുറുപ്പിനെ സ്ഥാനാർഥിയാക്കുന്നതിലുള്ള നേതാക്കളുടെ എതിർപ്പ് കാരണം കെ.മോഹൻകുമാറിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. കെ.മുരളീധരൻ രണ്ട് വട്ടം വിജയിച്ച മണ്ഡലമാണ് വട്ടിയൂർക്കാവ്. ഇവിടെയാണ് ഉപതെരഞ്ഞെടുപ്പിൽ 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചത്. ഐ ഗ്രൂപ്പിന്റെ നാല് സിറ്റിംഗ് സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോന്നിയൊഴികെ മറ്റിടങ്ങളിലെല്ലാം ഐ ഗ്രൂപ്പുകാർ തന്നെ സ്ഥാനാർഥികളായി എത്തി. കോന്നിയിൽ മാത്രമാണ് എ ഗ്രൂപ്പ് നോമിനിയായി പി.മോഹൻ രാജ് സ്ഥാനാർഥിയായത്. ഇതിൽ കോന്നിയിലെ സിറ്റിംഗ് എം.എൽ.എയായിരുന്ന അടൂർ പ്രകാശിന് അതൃപ്തിയുണ്ടായിരുന്നു. വോട്ടെടുപ്പ് അടുത്ത ദിവസം അടൂർ പ്രകാശ് പ്രചാരണത്തിന് നിൽക്കാതെ വിദേശത്തേക്ക് പോയത് കോൺഗ്രസ് ക്യാമ്പിൽ അങ്കലാപ്പുണ്ടാക്കി. കോന്നിയിൽ തന്റെ നോമിനിയായ റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കണമെന്നാണ് അടൂർ പ്രകാശ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആ ആവശ്യം കോൺഗ്രസ് നേതൃത്വം തള്ളുകയും പകരം എ ഗ്രൂപ്പ് കാരനായ പി.മോഹൻരാജിനെ സ്ഥാനാർഥിയാക്കുകയുമായിരുന്നു. ഇത് പാർട്ടിക്കുള്ളിൽ പ്രതിസന്ധിയുണ്ടാക്കി. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.യു.ജനീഷ് കുമാർ 9,953 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 
എറണാകുളത്ത് ടി.ജെ.വിനോദിന്റെ ഭൂരിപക്ഷം കുറഞ്ഞതും കോൺഗ്രസ് നേതൃത്വത്തിന് അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 21,949 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹൈബി ഈഡൻ വിജയിച്ചത്. ഇത്തവണ ടി.ജെ.വിനോദിന്റെ ഭൂരിപക്ഷം 3,673 വോട്ടായി കുറഞ്ഞു. 
കോൺഗ്രസിന് ആശ്വാസം നൽകുന്ന ഏക കാര്യം അരൂരിലെ ഷാനിമോൾ ഉസ്മാന്റെ വിജയമാണ്. ഉപതെരഞ്ഞെടുപ്പ് ഫലം ഭാവിയിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ സജീവമായ ചർച്ചക്ക് വഴിവെക്കും. ഇതിന്റെ ആദ്യവെടി വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.മോഹൻകുമാർ പൊട്ടിച്ച് കഴിഞ്ഞു. പലതും തുറന്ന് പറയാനുണ്ടെന്നായിരുന്നു ഫലം അറിഞ്ഞയുടൻ കെ.മോഹൻ കുമാറിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കണമെന്ന് യു.ഡി.എഫിലും ആവശ്യമുയർന്നു. മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പിലെ പരാജയം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest News