Sorry, you need to enable JavaScript to visit this website.

വിരല്‍ താലിബാന്‍ മുറിച്ചെങ്കിലും  സഫിയുള്ള വോട്ട് ചെയ്തു 

കാബുള്‍- വോട്ടു ചെയ്തതിന്റെ പേരില്‍ താലിബാന്‍ ചൂണ്ടുവിരല്‍ മുറിച്ചു കളഞ്ഞ അഫ്ഗാനിസ്ഥാന്‍ പൗരന്‍ സഫിയുള്ള സഫി വീണ്ടും വോട്ട് ചെയ്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം മുറിച്ചു മാറ്റിയ ഇടതുകൈയിലെ ചൂണ്ടുവിരലും ഇത്തവണ മഷിപുരട്ടിയ വലതുകൈയിലെ ചൂണ്ടുവിരലും ഉയര്‍ത്തിപ്പിടിച്ച ചിത്രം അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. എന്റെ കുട്ടികളുടേയും എന്റെ രാജ്യത്തിന്റേയും ഭാവിക്കു വേണ്ടി കൈ മുഴുവന്‍ പോയാലും വോട്ടു ചെയ്യുമെന്ന് സഫിയുള്ള പറഞ്ഞു.
2014ലെ ഇലക്ഷന് താലിബാന്റെ എതിര്‍പ്പ് മറികടന്ന് വോട്ട് രേഖപ്പെടുത്തിയതിനാണ് വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന സഫിയുള്ളയെ തട്ടിക്കൊണ്ടു പോയി വിരല്‍ മുറിച്ചത്. അന്ന് വിലക്ക് ലംഘിച്ചു വോട്ടു ചെയ്തതിന് മഷിപുരണ്ട ഭാഗം മുറിച്ചു കളയാനായിരുന്നു താലിബാന്‍ കോടതി വിധിച്ചത്.
അന്ന് ഒരു വിരലാണ് മുറിച്ചു കളഞ്ഞത്. വേദനകൊണ്ട് പുളഞ്ഞ സന്ദര്‍ഭമായിരുന്നു അത്. എന്നാല്‍ എന്റെ കുഞ്ഞുങ്ങളുടേയും രാജ്യത്തിന്റേയും ഭാവിയേക്കുറിച്ചുള്ള കാര്യമാകുമ്പോള്‍ കൈ മുഴുവന്‍ മുറിച്ചുകളഞ്ഞാലും എനിക്ക് വെറുതെയിരിക്കാനാകില്ല സഫിയുള്ള ഒരു മാധ്യമത്തിന് ടെലിഫോണില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കുടുബാംഗങ്ങളുടെ എതിര്‍പ്പുകള്‍ വക വെക്കാതെയാണ് അദ്ദേഹം വോട്ടു ചെയ്യാന്‍ പോയത്.

Latest News