തിരുവനന്തപുരം- കടലാക്രമണം രൂക്ഷമായ വലിയതുറ, ശംഖുംമുഖം തോപ്പ് നിവാസികളുടെ പുനരധിവാസ ആശ്വാസ നടപടികളെ കുറിച്ച് ആലോചിക്കുന്നതിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അരി, പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ ജില്ലാ കലക്ടറുടെ മേൽനോട്ടത്തിൽ തഹസിൽദാറുടെ ഉത്തരവാദിത്തത്തിൽ മുടങ്ങാതെ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ മന്ത്രി നിർദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ അനർഹരായവരെ കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ പള്ളി വികാരിയുടെ സഹായത്തോടെ കണ്ടെത്തി ക്യാമ്പുകളിൽ നിന്ന് ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാൻ തീരുമാനം എടുത്തു. ഓരോ ക്യാമ്പിലും റവന്യൂ വകുപ്പ് ഒരു ഉദ്യോഗസ്ഥനെ ആശ്വാസ നടപടികൾക്കായി നിയോഗിക്കുവാനും ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് സഹകരിക്കുന്നതിന് മുന്നോട്ട് വരുന്ന സന്നദ്ധ സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തുവാനും മന്ത്രി നിർദേശം നൽകി.
സെന്റ് റോക്‌സ് സ്‌കൂളിൽ പുനരധിവസിപ്പിച്ചിട്ടുള്ള ദുരന്തബാധിതരെ സ്റ്റാർ ടൂറിസ്റ്റ് ഹോമിന് സമീപമുള്ള സ്ഥലത്ത് താൽക്കാലിക സംവിധാനം തയാറാക്കി അവിടേക്ക് മാറ്റുവാൻ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. സ്‌കൂളുകളിൽ കഴിയുന്ന ദുരന്ത ബാധിതരിൽ വലിയതുറ നിവാസികളെ എഫ്.സി.എ.ഗോഡൗണിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുവാനും തീരുമാനിച്ചു.
മേയർ അഡ്വ.വി.കെ.പ്രശാന്ത്, ജില്ലാകളക്ടർ ഗോപാലകൃഷ്ണൻ, ഐ.എ.എസ്, ഫിഷറീസ് ഡയറക്ടർ വെങ്കടസേപതി ഐ.എ.എസ്, ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് പി.എ.മുഹമ്മദ് ആരിഫ്, ഡെപ്യൂട്ടി കലക്ടർ അനു.എസ്.നായർ, ഗടഇചഅഇ എം.ഡി ഷേക്ക് പരീഖ്, എ.ഡി.എച്ച്.എസ് ഡോ.വി.ആർ.രാജു വലിയതുറ ഇടവക വികാരി, കൊച്ചുതോപ്പ് ഇടവക വികാരി, ബിഷപ്പ് ഹൗസ് പ്രതിനിധി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.