Sorry, you need to enable JavaScript to visit this website.

ഷുഹൈബ് വധക്കേസ്: ഉന്നത  ബന്ധത്തിന് തെളിവില്ലെന്ന് സർക്കാർ

കൊച്ചി- മട്ടന്നൂരിലെ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ ഉന്നത സി.പി.എം നേതാക്കളുടെ പങ്കിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന്  സർക്കാർ. ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചോ എന്ന കോടതിയുടെ ചോദ്യത്തിനു മറുപടിയായാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഉന്നത നേതാക്കൾക്കു പങ്കുണ്ടെന്ന് പ്രതികൾ പറഞ്ഞിട്ടില്ല. പ്രാദേശിക തലത്തിലുള്ള വൈരത്തെ തുടർന്ന് നടന്ന കൊലപാതകമാണ്.  ഏതെങ്കിലും നേതാക്കൾക്കൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രം മാത്രം പരിഗണിച്ച് നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറയാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. 
മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ലോക്കൽ പോലീസിൽനിന്നു മറ്റൊരു ഏജൻസിക്ക് അന്വേഷണം കൈമാറാവൂവെന്ന് സുപ്രീം കോടതി വിധിയുണ്ട്. ആരെയെങ്കിലും അന്വേഷണ സംഘം സംരക്ഷിക്കുന്നതായി ബോധ്യപ്പെടുന്ന സാഹചര്യം ഈ കേസിൽ ഇല്ല. ഈ കേസിൽ ഭീകരതയുണ്ടായിട്ടില്ല. യു.എ.പി.എ ചുമത്തണമെന്ന വാദം നിലനിൽക്കില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അപ്പീൽ പരിഗണിക്കാനുള്ള അധികാരം ഡിവിഷൻ ബെഞ്ചിനാണെന്ന വാദം അംഗീകരിക്കാനാവില്ല. കുറ്റപത്രത്തിൽ പോരായ്മ ഉണ്ടെങ്കിൽ വിചാരണ കോടതിയെ ഹരജിക്കാരൻ സമീപിച്ചിട്ടില്ല. സാധാരണ കേസുകൾ അന്വേഷിക്കാൻ സി.ബി.ഐയെ ഏൽപിക്കാനാവില്ല. പ്രത്യേക കാരണങ്ങൾ ഉണ്ടാവണം. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷണത്തിൽ ഉണ്ടായിട്ടില്ല. രണ്ട് അന്വേഷണ ഉദ്യോഗസ്ഥൻമാരിൽനിന്നു എന്തെങ്കിലും ക്രമക്കേടുകൾ ഉള്ളതായി ഹരജിക്കാരൻ ആരോപിച്ചിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കേസിൽ നാളെയും വാദം തുടരും. സർക്കാരിന്  വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ വിജയ് ഹസാരിയ ഹാജരായി. 

 

Latest News