Sorry, you need to enable JavaScript to visit this website.

ഹജ് സീസണില്‍ മൈദക്ക് ഡിമാന്റ് കൂടി; ഉല്‍പാദനം 20 ശതമാനം കൂട്ടി

ജിദ്ദ - ഹജ് കാലത്തെ വർധിച്ച ആവശ്യം കണക്കിലെടുത്ത് ഒന്നാം നമ്പർ മില്ലിംഗ് കമ്പനി ജിദ്ദ ശാഖയിൽ ഉൽപാദനം 20 ശതമാനം തോതിൽ വർധിപ്പിച്ചു. സൗദിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് മൈദ കരുതൽ സംഭരണം അഞ്ചു ലക്ഷത്തിലേറെ ചാക്ക് ആയി കമ്പനി ഉയർത്തിയിട്ടുണ്ട്. കമ്പനിക്കു കീഴിലെ ഗോഡൗണുകളിൽ മൈദയുടെ വലിയ കരുതൽ ശേഖരമുണ്ടെന്ന് ഒന്നാം നമ്പർ മില്ലിംഗ് കമ്പനി സി.ഇ.ഒ എൻജിനീയർ അബ്ദുല്ല ബിൻ അബ്ദുൽഅസീസ് അബാബതീൻ പറഞ്ഞു. ഹജ് കാലത്ത് ആവശ്യം നേരിടുന്ന ഏതു സമയത്തും ഇവ ഉടനടി വിപണിയിൽ എത്തിക്കുന്നതിന് സാധിക്കും. 


ജിദ്ദ മില്ല് ശാഖയിൽ പ്രതിവാരം രണ്ടു ലക്ഷം ചാക്ക് മൈദയാണ് ഉൽപാദിപ്പിക്കുന്നത്. ഹജ് സീസൺ കണക്കിലെടുത്ത് പ്രതിവാര ഉൽപാദനം 20 ശതമാനം തോതിൽ വർധിപ്പിച്ച് 2,40,000 ചാക്ക് ആയി ഉയർത്തിയിട്ടുണ്ട്. ജിദ്ദ ശാഖ വഴി 2334 മൊത്ത വിതരണ സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും ബേക്കറികൾക്കുമാണ് മൈദ വിതരണം ചെയ്യുന്നത്. പ്രതിദിനം 1680 ടൺ മൈദയാണ് ജിദ്ദ മില്ല് ശാഖയിൽ ഉൽപാദിപ്പിക്കുന്നതെന്നും എൻജിനീയർ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അബാബതീൻ പറഞ്ഞു.


വിദേശത്തു നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്ത് മൈദയാക്കി സ്ബിസിഡി നിരക്കിൽ വിതരണം ചെയ്യുന്ന സർക്കാർ ഏജൻസിയായ ഗ്രെയ്ൻ സിലോസ് ആന്റ് ഫ്‌ളോർ മിൽസ് ഓർഗനൈസേഷൻ സ്വകാര്യവൽക്കരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 2017 ലാണ് ഒന്നാം നമ്പർ മില്ലിംഗ് കമ്പനി സ്ഥാപിച്ചത്. കമ്പനിക്കു കീഴിൽ ജിദ്ദയിലും അൽഖസീമിലും തബൂക്കിലും അൽഹസയിലും ശാഖകളുണ്ട്. തബൂക്ക് ശാഖയുടെ സംഭരണ ശേഷി ഉയർത്തുന്നതിന് പദ്ധതിയുണ്ട്. 2,10,000 ടൺ ഗോതമ്പ് സംഭരിക്കുന്നതിന് കമ്പനിക്ക് ശേഷിയുണ്ട്. പ്രതിവർഷം 12 ലക്ഷം ടൺ മൈദയും 2,70,000 ടൺ കാലിത്തീറ്റയും കമ്പനി ഉൽപാദിപ്പിക്കുന്നു. 

 

Latest News