മലപ്പുറം- ആലത്തൂർ ലോക്‌സഭ മണ്ഡലത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ ഇടതുമുന്നണി കൺവീനർ എ വിജയരാധവൻ നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സ്ത്രീ വിരുദ്ധവും മനുഷ്യത്വരഹിതവുമായ പരാമർശമാണ് വിജയരാഘവൻ നടത്തിയതെന്ന് വിവിധ കോണുകളിൽനിന്ന് ആക്ഷേപമുയർന്നു.
നോമിനേഷൻ കൊടുക്കാൻ പോയ രമ്യ ഹരിദാസ് ആദ്യം പാണക്കാട്ട് തങ്ങളെ പോയി കണ്ടുവെന്നും തുടർന്ന് കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ചുവെന്നും അതോടെ ആ കുട്ടിയുടെ കാര്യം എന്തായി എന്ന് എനിക്ക് പറയാൻ വയ്യ എന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം. യു.ഡി.എഫിന് പുറമെ, ഇടതു അനുകൂല പ്രൊഫൈലുകളും വിജയരാഘവന് എതിരെ രംഗത്തെത്തി.
കിരൺ തോമസിന്റെ പോസ്റ്റ്:
ഒരു വനിത പൊതുപ്രവർത്തകക്ക് നേരേ ഉയരുന്ന ഏത് ദ്വയാർത്ഥ പ്രയോഗവും അതി ശക്തമായി എതിർക്കപ്പെടേണ്ടതാണ്. അത് പൊതുപ്രവർത്തകർ തന്നെ നടത്തുമ്പോൾ അതീവ ഗുരുതരവുമാണ്. ഞാൻ അതല്ല ഇതല്ല ഉദ്ദ്യേശിച്ചതെന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല. വിജയരാഘവനെ പാർട്ടി തെറ്റു ബോധ്യപ്പെടുത്തി തിരുത്തുക തന്നെ ചെയ്യണം.