Sorry, you need to enable JavaScript to visit this website.

പ്രാർഥനയോടെ കുടുംബം; ബദറുദ്ദീനെ നാട്ടിൽ അയക്കുന്നതിന് ശ്രമം തുടരുന്നു

ഇന്ത്യൻ സോഷ്യൽ ജീവകാരുണ്യ വിഭാഗം കൺവീനർ സലീം മുഞ്ചക്കൽ, ഇബ്രാഹിം ചാവക്കാട്, മൻസൂർ തിരുവനന്തപുരം എന്നിവർ ബദറുദ്ദീനെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ. 

എംബസി പ്രതിനിധി ഹോസ്പിറ്റൽ സന്ദർശിച്ചു

ദമാം- നെഞ്ചുവേദനയെ തുടർന്ന് തളർന്നു വീണ് ദമാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച തിരുവനന്തപുരം സ്വദേശി ബദറുദ്ദീനെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമം സാമൂഹിക പ്രവർത്തകരുടെ മേൽനോട്ടത്തിൽ പുരോഗമിക്കുന്നു. കഴിഞ്ഞയാഴ്ച ബദറുദ്ദീനെ സെൻട്രൽ ഹോസ്പിറ്റലിൽ സന്ദർശിച്ച എംബസി പ്രതിനിധി, എംബസി വളണ്ടിയറും ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകനുമായ സലീം മുഞ്ചക്കലിനെ തുടർ നടപടികൾക്കായി ചുമതലപ്പെടുത്തി. ആരോഗ്യനില ഗുരുതരമായി തുടരുകയാണെങ്കിലും വിദഗ്ധ ചികിത്സക്ക് വിമാനമാർഗം നാട്ടിലെത്തിക്കാൻ ഡോക്ടർ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് അനുമതി നൽകിയത്. ദമാമിൽനിന്ന് കേരളത്തിലേക്ക് നേരിട്ട് സ്‌ട്രെച്ചർ സൗകര്യത്തോടെ വിമാന സർവീസ് ഇല്ലാത്തതിനാൽ സങ്കീർണമായ ആരോഗ്യസ്ഥിതി പരിഗണിച്ച് എയർ ആംബുലൻസ് അടക്കമുള്ള സാധ്യതകൾ പരിഗണിച്ചു വരികയാണ്. 
2018 നവംബർ മാസാവസാനം ദമാം നാരിയയിലെ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് ബദറുദ്ദീന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ദുലൈ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് ദമാം സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. 
ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ നിരന്തരം ആശുപത്രിയിലെത്തി നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാധ്യതകൾ ആരാഞ്ഞിരുന്നുവെങ്കിലും ആരോഗ്യനില പലപ്പോഴും അതീവ ഗുരുതരമായതിനാൽ ഡോക്ടർമാർ നിരുത്സാഹപ്പെടുത്തുകയായിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി കൈവന്നപ്പോൾ ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനമില്ലാത്തത് വലിയ പ്രയാസം സൃഷ്ടിക്കുകയായിരുന്നു. സലീം മുഞ്ചക്കൽ വിഷയം ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫയർ വിഭാഗം ഉദ്യോഗസ്ഥൻ ആശുപത്രിയിലെത്തി ബദറുദ്ദീനെ സന്ദർശിച്ചു. ബദറുദ്ദീന്റെ ദയനീയാവസ്ഥ ബോധ്യപ്പെട്ട ഉദ്യോഗസ്ഥൻ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് എല്ലാവിധ പിന്തുണയും അറിയിക്കുകയായിരുന്നു. 

Tags

Latest News