Sorry, you need to enable JavaScript to visit this website.

ബോയിങിന്റെ 'ദുരന്ത പേടകം' യുഎസിലും പറത്തേണ്ടെന്ന് ട്രംപ്

വാഷിങ്ടണ്‍- അഞ്ചു മാസത്തിനിടെ 346 പേരുടെ മരണത്തിനിടയാക്കിയ രണ്ടു വിമാന ദുരന്തങ്ങളില്‍ വില്ലനായി ദുരന്ത പേടകം ബോയിങ് 737 മാക്‌സ് 8 വിമാനത്തിന് യുഎസിലും പറക്കല്‍ വിലക്കേര്‍പ്പെടുത്തി. പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് ഇതു സംബന്ധിച്ച അടിയന്തര ഉത്തരവിറക്കി. ഈയിടെ എത്യോപ്യയിലും അഞ്ചു മാസം മുമ്പ് ഇന്തൊനേഷ്യയിലും തകര്‍ന്നു വീണ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് സമാന പ്രശ്‌നങ്ങളാണ് ഉണ്ടായിരുന്നതെന്ന് യുഎസ് വ്യോമയാന ഏജന്‍സിയായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ബലമായി സംശയിക്കുന്നുണ്ട്. തുടര്‍ന്നാണ് വിലക്ക്.

ഇപ്പോള്‍ പറന്നു കൊണ്ടിരിക്കുന്ന ഈ ഗണത്തില്‍പ്പെട്ട എല്ലാ വിമാനങ്ങളും നിലത്തിറങ്ങിയ ശേഷം പിന്നീട് സര്‍വീസ് നടത്താന്‍ പാടില്ലെന്നും അമേരിക്കന്‍ ജനതയുടേയും മറ്റുള്ളവരുടേയും സുരക്ഷയ്ക്കാണ് മുന്തിയ പരിഗണനയെന്നും ഉത്തരവില്‍ ട്രംപ് വ്യക്തമാക്കി. ബോയിങ് 737 ശ്രേണിയിലെ മാക്‌സ് 8, മാക്‌സ് 9 വിമാനങ്ങള്‍ക്ക് ഇതോടെ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തേണ്ടിവരും. സ്വന്തം രാജ്യത്തും വിലക്ക് നേരിടേണ്ടി വന്നത് ബോയിങിന് കനത്ത തിരിച്ചടിയായി. 2016-ല്‍ ബോയിങ് വിപണിയിലിറക്കിയ ഏറ്റവും പുതിയ ശ്രേണിയിലുള്ള വിമാനങ്ങളാണിത്.

യുഎസില്‍ ഈ ശ്രേണിയില്‍പ്പെട്ട 70ലേറെ വിമാനങ്ങളാണ് സര്‍വീസ് നിര്‍ത്തുക. യുഎസ് വിമാന കമ്പനികളായ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്, യുനൈറ്റഡ് എയര്‍ലൈന്‍സ് എന്നീ കമ്പനികളാണ് പ്രധാനമായും ബോയിങ് 737 ശ്രേണിയിലെ മാക്‌സ് 8, മാക്‌സ് 9 വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.
 

Latest News