Sorry, you need to enable JavaScript to visit this website.

സൗദിയിൽ പതിമൂന്നു മാസത്തിനിടെ നാടുകടത്തിയത് ആറു ലക്ഷം പേരെ 

നിയമലംഘകരെ സഹായിച്ച 3,190 വിദേശികൾ പിടിയിൽ

റിയാദ് - പതിമൂന്നു മാസത്തിനിടെ ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും ചെയ്തതിന് 3,190 വിദേശികളെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇക്കാലയളവിൽ ആറു ലക്ഷത്തിലേറെ നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് നിയമലംഘകർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നവർക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ ലഭിക്കും. നിയമലംഘകരെ സഹായിച്ച കുറ്റത്തിന് 954 സൗദികളും പിടിയിലായി. ഇക്കൂട്ടത്തിൽ 922 പേർക്കെതിരെ ഉടനടി ശിക്ഷാ നടപടികൾ സ്വീകരിച്ചു. 32 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്. 
പതിമൂന്നു മാസത്തിനിടെ രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകൾക്കിടെ 23,37,799 നിയമ ലംഘകർ പിടിയിലായി. തടവും പിഴയും പ്രവേശന വിലക്കും കൂടാതെ ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് 2017 നവംബർ 14 ന് അവസാനിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വരെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിലാണ് ഇത്രയും നിയമലംഘകർ പിടിയിലായത്. ഇക്കൂട്ടത്തിൽ 18,15,487 പേർ ഇഖാമ നിയമ ലംഘകരും 1,63,511 പേർ നുഴഞ്ഞുകയറ്റക്കാരും 3,58,801 പേർ തൊഴിൽ നിയമ ലംഘകരുമാണ്. 
ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 38,543 പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇക്കൂട്ടത്തിൽ 51 ശതമാനം പേർ യെമനികളും 46 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ വിദേശങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച 1,799 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. 
നിലവിൽ 13,358 നിയമ ലംഘകരെ നിയമാനുസൃത നടപടികൾക്ക് വിധേയരാക്കി വരികയാണ്. ഇക്കൂട്ടത്തിൽ 11,386 പേർ പുരുഷന്മാരും 1,972 പേർ വനിതകളുമാണ്. ഒരു വർഷത്തിനിടെ 6,01,152 നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് നാടുകടത്തി. 3,65,440 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. യാത്രാ രേഖകളും തിരിച്ചറിയൽ രേഖകളുമില്ലാത്ത 3,30,226 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ ലഭ്യമാക്കുന്നതിന് എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തു. 4,04,483 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

Latest News