Sorry, you need to enable JavaScript to visit this website.

കേരള നവനിർമാണം: പ്രായോഗിക അറിവും സാങ്കേതിക ജ്ഞാനവും സമന്വയിപ്പിക്കണം

വെൽഫെയർ പാർട്ടി തിരുവനന്തപുരം വൈ.എം.സി.എയിൽ സംഘടിപ്പിച്ച പ്രളയാനന്തര കേരളം  ജനപക്ഷ വികസന സെമിനാറിൽ ഡോ. കെ.ജി. പത്മകുമാർ പ്രബന്ധം അവതരിപ്പിക്കുന്നു.

തിരുവനന്തപുരം- പ്രളയാനന്തര കേരള നവനിർമാണം കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും വിവിധ ജനവിഭാഗങ്ങളുടെയും പ്രായോഗിക അറിവും പരിസ്ഥിതി  ശാസ്ത്ര സാങ്കതിക ജ്ഞാനവും സമന്വിയിപ്പിച്ചാകണമെന്ന് കായൽകൃഷി പഠനകേന്ദ്രം ഡയറക്ടറും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുടെ കാർഷിക ഉപദേഷ്ടാവുമായിരുന്ന ഡോ. എം.ജി പത്മകുമാർ അഭിപ്രായപ്പെട്ടു. 
വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രളയാനന്തര കേരളം ജനപക്ഷ വികസന സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 
90 വർഷം മുമ്പുള്ള  പ്രളയത്തിന് ശേഷമാണ് കുട്ടനാട് കാർഷിക മേഖലയായി പരിവർത്തിക്കപ്പെട്ടത്. അത്തരം പാരിസ്ഥിതിക മാറ്റങ്ങൾ പഠനവിധേയമാക്കി വേണം പുനർനിർമ്മാണം സാധ്യമാക്കാൻ. ജൈവ വൈവിധ്യങ്ങളെ നിലനിർത്തിയും മാനുഷിക പരിഗണന നൽകിയും വേണം നിർമാണ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഭരണത്തിലുള്ള പാർട്ടിയോ സർക്കാരോ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന തീരുമാനങ്ങളെ അടിച്ചേൽപിച്ച് നവകേരള നിർമിതി സാധ്യമാകില്ലെന്ന് സെമിനാറിൽ അധ്യക്ഷത വഹിച്ച വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് പറഞ്ഞു. മത്സ്യത്തൊഴിലാളികളും വ്യത്യസ്ത രാഷ്ട്രീയ-സാമൂഹ്യ-മത സംഘടനകളും വ്യക്തികളുമെല്ലാം സ്വയം രക്ഷാപ്രവർത്തകരായതാണ് പ്രളയത്തിന്റെ ആഘാതങ്ങളെ കുറക്കാനിടയാക്കിയത്. ഗാഡ്ഗിൽ റിപ്പോർട്ട് അടക്കമുള്ള ശാസ്ത്രീയ പഠന മുന്നറിയിപ്പുകളെ ഭരണക്കാർ അവഗണിച്ചത് വലിയ തിരിച്ചടിയായെന്ന് പ്രളയം സാക്ഷ്യപ്പെടുത്തുന്നു.
 പ്രളയത്തിനു മുൻപുണ്ടായിരുന്ന നിർമാണ രീതികളും വികസന സമീപനങ്ങളും അതേ പടി തുടരാനാണ് ഭാവമെങ്കിൽ ഇനിയും വലിയ ആഘാതങ്ങൾ പ്രകൃതിയിൽ നിന്നുണ്ടാകും. ഇത് മനസ്സിലാക്കി വേണം നവകേരള നിർമ്മിതി.
എല്ലാ പ്രകൃതി ദുരന്തങ്ങളുടെയും ആഘാതം കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് ദളിത് ആദിവാസി ജനവിഭാഗങ്ങളാണെന്ന് വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ.അംബുജാക്ഷൻ സെമിനാറിൽ വിഷയം അവതിരിപ്പിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. ഔദ്യോഗിക മേഖലയിൽ സംവരണം ഉണ്ട് എന്നതുകൊണ്ട് മാത്രം പരിഹരിക്കുന്നതല്ല ഈ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ. വിഭവങ്ങളിലും സാമൂഹ്യ പരിഗണനകളിലും അർഹമായ പങ്കാളിത്തം നൽകുന്നതിലൂടെയാണ് ഇത് പരിഹരിക്കപ്പെടുക. പുതിയ കേരളമാണ് സർക്കാരിന്റെ മുന്നിലെങ്കിൽ അത്തരം പരിഗണന കൂടി വേണ്ടതുണ്ടെന്നും അദ്ദഹം പറഞ്ഞു. 
ഡാം മാനേജ്‌മെന്റും നദി സംരക്ഷണവും എന്ന വിഷയത്തിൽ എസ്.പി രവി, കേരള വികസനത്തിൽ പരിസ്ഥിതി മുൻഗണന എന്ന വിഷയത്തിൽ വാണി, നിർമ്മാണവും വിഭവ വിനിയോഗവും എന്ന വിഷയത്തിൽ ഹസൻ നസീഫ്, ഭൂമികേരളം പ്രളയാനന്തരം എന്ന വിഷയത്തിൽ എം.ജെ. ബാബു, മത്സ്യത്തൊഴിലാളികളും തീര സംരക്ഷണവും എന്ന വിഷയത്തിൽ ടി.പീറ്റർ, ദുരന്ത നിവാരണം എന്ന വിഷയത്തിൽ സജീദ് ഖാലിദ്, പാരിസ്ഥിതിക മേഖലകളുടെ ഭൂവിനിയോഗം എന്ന വിഷയത്തിൽ എം. ഖുതുബ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ ആമുഖ ഭാഷണവും ട്രഷറർ പി.എ അബ്ദുൽ ഹഖീം സമാപന പ്രഭാഷണവും അസി.സെക്രട്ടറി മിർസാദ് റഹ്മാൻ സ്വാഗതവും പറഞ്ഞു.


 

Latest News