നിലമ്പൂർ- പഠനം മികച്ചതായാൽ മാത്രം പോരാ, പഠനത്തോടൊപ്പം എങ്ങനെ നന്നായി പെരുമാറാം എന്നു കൂടി പഠിക്കണമെന്നു മന്ത്രി കെ.ടി ജലീൽ. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന രണ്ടുദിവസത്തെ കരിയർ, പഠന, പ്രചോദന, വ്യക്തിത്വ വികസന സഹവാസ ക്യാമ്പ് 'പാസ്‌വേഡിന്റെ' സംസ്ഥാനതല ഉദ്ഘാടനം നിലമ്പൂർ ഗവൺമെന്റ് മാനവേദൻ സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർക്കു കൂടുതൽ കിട്ടുന്നതു മാത്രമല്ല വിജയം. സ്വഭാവത്തിലെ ഗുണങ്ങൾ എക്കാലത്തും നിലനിൽക്കുന്നതാണെന്ന് വിദ്യാർഥികൾ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. അധ്വാനിക്കാതെ ഒരാൾക്കും വിജയം നേടാനാകില്ല. പെൺകുട്ടികൾക്കു അതിരു നിശ്ചയിക്കാതെ പഠനം തുടരാൻ സാഹചര്യമൊരുക്കിയാൽ രാജ്യം നന്നാകുമെന്നും അദ്ദേഹം പറഞ്ഞു. പി.വി.അൻവർ എം.എൽ.എ അധ്യക്ഷനായിരുന്നു. പി.വി.അബ്ദുൾവഹാബ് എം.പി മുഖ്യാതിഥിയായിരുന്നു.
ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻകുട്ടി, നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, അംഗങ്ങളായ, മുജീബ് ദേവശേരി, മുംതാസ്ബാബു, എൻ.വേലുക്കുട്ടി, മാനവേദൻ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ അനിത അബ്രഹാം, വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ എൻ.വി.റുഖിയ, പ്രധാനാധ്യാപകൻ പി.പി.പ്രസാദ്, സിസിവൈഎം പ്രിൻസിപ്പൽ പി. റജീന, സി. ശിഹാബുദീൻ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാനത്തെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ സർക്കാർ, എയ്ഡഡ് സഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു വ്യക്തിത്വ വികസനം ലക്ഷ്യമാക്കിയാണ് സംസ്ഥാന വ്യാപകമായി പാസ്‌വേഡ് പദ്ധതി നടപ്പാക്കുന്നത്.