റിയാദ്- സൗദിയിൽ റമദാൻ ആദ്യത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് റിപ്പോർട്ട്. റിയാദ് അടക്കം വിവിധ പ്രവിശ്യകളിൽ റമദാൻ മാസത്തിന്റെ തുടക്കത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കാലാവസ്ഥാ വിദഗ്ധൻ ഉഖൈൽ അൽഉഖൈൽ ആണ് അറിയിച്ചത്.
പൊതുവെ, വിശുദ്ധ റമദാനിൽ കാലാവസ്ഥ ഉചിതമായിരിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കാലാവസ്ഥ സ്ഥിരതയുണ്ടാകും. ശനി മുതൽ വിവിധ പ്രവിശ്യകളിൽ മഴ ആരംഭിക്കും. റിയാദ് പ്രവിശ്യയിൽ അടുത്തയാഴ്ച മധ്യത്തോടെയാണ് മഴയുണ്ടാവുക. ജിസാൻ, അസീർ, അൽബാഹ, മക്ക പ്രവിശ്യയുടെ കിഴക്കു ഭാഗം എന്നിവിടങ്ങളിലെ ഹൈറേഞ്ചുകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുക. റമദാൻ തുടക്കത്തിൽ പകൽ സമ ശീതോഷ്ണ കാലാവസ്ഥയും രാത്രിയിൽ തണുപ്പുമായിരിക്കും. റമദാൻ അവസാനത്തോടെ മക്കയിലും മദീനയിലും ചൂട് കൂടും. ഉയർന്ന താപനില 40 ഡിഗ്രി വരെയായി ഉയർന്നേക്കുമെന്നും ഉഖൈൽ അൽഉഖൈൽ പറഞ്ഞു.