കോഴിക്കോട് - സി.ബി.എസ്.ഇ സ്‌കൂളുകളുടെ കേരള സംസ്ഥാന കലോത്സവത്തിൽ 238 പോയിന്റോടെ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്‌കൂൾ ജേതാക്കളായി.
സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷന്റെയും കോൺഫെഡറേഷൻ ഓഫ് സഹോദയ കോൺഫറൻസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കലോത്സവം നടന്നത്.
1400 സിബിഎസ്ഇ സ്‌കൂളുകളിൽ നിന്നുള്ള ഏഴായിരത്തോളം വിദ്യാർഥികളാണ് 4 ദിവസം നടന്ന കലോത്സവത്തിൽ മാറ്റുരച്ചത്. 21 വേദികളിലായി 42 കാറ്റഗറികളിൽ 144 ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറി.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആയിരുന്നു സമാപന സമ്മേളനത്തിൽ മുഖ്യാതിഥി. കലോത്സവത്തിൽ വ്യക്തിഗത ഇനങ്ങളിലും ടീം വിഭാഗത്തിലും കാഴ്ചവെച്ച ഉജ്ജ്വല പ്രകടനമാണ് സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിന് ഏറ്റവും ഉയർന്ന പോയിന്റുകളോടെ പൊസിഷൻ തലത്തിൽ ഓവറോൾ കിരീടം നേടിക്കൊടുത്തത്. 40 വ്യക്തിഗത ഇനങ്ങളും 11 ഗ്രൂപ്പ് വിഭാഗങ്ങളുമായുള്ള 51 മത്സരയിനങ്ങളിൽ 150 വിദ്യാർഥികൾ ആണ് സിൽവർ ഹിൽസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
സംസ്ഥാന കിരീടം കരസ്ഥമാക്കിയ പ്രകടനത്തിന് വിദ്യാർഥികളെയും സ്റ്റാഫിനെയും സിൽവർ ഹിൽസ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ജോൺ മണ്ണാറത്തറയും സി.എം.ഐ അഡ്മിനിസ്‌ട്രേറ്റർ ഫാദർ അഗസ്റ്റിൻ കെ. മാത്യുവും പി.ടി.എ പ്രസിഡന്റ് ഗണേശ് ഭട്ടും അഭിനന്ദിച്ചു.