Sorry, you need to enable JavaScript to visit this website.

പാകിസ്താന്‍ വിസ അനുവദിച്ചില്ലെന്ന വാര്‍ത്ത തെറ്റെന്ന് ശിഹാബ് ചോറ്റൂര്‍; സാങ്കേതിക തടസ്സം മാത്രമെന്ന്

അമൃതസര്‍- കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട തനിക്ക് പാക്കിസ്താന്‍ വിസ നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ശിഹാബ് ചോറ്റൂര്‍. മാനസികമായോ ശാരീരികമായോ തനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ശിഹാബ് പറയുന്നു. 

പാക്കിസ്താന്‍ വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയില്‍ വന്ന പ്രശ്നമാണെന്നും സാങ്കേതിക തടസങ്ങള്‍ നീങ്ങിയാല്‍ വിസ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ടൂറിസ്റ്റ് വിസയാണ് അനുവദിച്ചിരുന്നതെന്നും തനിക്ക് ട്രാന്‍സിറ്റ് വിസയാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ഒരു കടലാസ് കിട്ടാനുണ്ടെന്നും അത് ലഭിച്ചാല്‍ കാര്യങ്ങള്‍ സുഗമമായി നടക്കുമെന്നും അദ്ദേഹം വിശദമാക്കി. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തനിക്ക് നല്ല പിന്തുണയാണെന്നും ശിഹാബ് കൂട്ടിച്ചേര്‍ത്തു. 

ഇതിനകം 3200 കിലോമീറ്റര്‍ പിന്നിട്ടു. തിരക്കുപിടിച്ച് പോകേണ്ട ആവശ്യമില്ലെന്നും അറിയാത്ത കാര്യങ്ങള്‍ പറയരുതെന്നും ആവശ്യപ്പെട്ട ശിഹാബ് തന്നോടൊപ്പം ഒരു യൂട്യൂബറും വന്നിട്ടില്ലെന്നും  മരണത്തിനും അല്ലാഹുവിന്റെ തീരുമാനത്തിനുമല്ലാതെ തന്നെ പിന്തിരിപ്പിക്കാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 

പാക്കിസ്താനില്‍ തന്നെ കാണാന്‍ ധാരാളം ആളുകള്‍ കാത്തുനില്‍ക്കുകയാണെന്ന് പറഞ്ഞ ശിഹാബ് ഇറാനും ഇറാഖും മൂന്നുമാസത്തെ വിസ ഒരു വര്‍ഷമാക്കി തന്നിട്ടുണ്ടെന്നും നടന്ന് ഹജ്ജിന് പോകാനുള്ള വിസ സൗദി അറേബ്യയും നല്‍കിയതായും വീഡിയിയോയില്‍ ശിഹാബ് ചോട്ടൂര്‍ പറയുന്നു. പാക്കിസ്താന്‍ വിസ നിഷേധിച്ചതിനെ തുടര്‍ന്ന് ശിഹാബ് വാഗ അതിര്‍ത്തിയില്‍ തുടരുകയാണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. 

ജൂണില്‍ മലപ്പുറത്തു നിന്നും കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് വാഗ അതിര്‍ത്തിയില്‍ നിന്ന് പാക്കിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെ സൗദി അറേബ്യയിലേക്ക് എത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Tags

Latest News