Sorry, you need to enable JavaScript to visit this website.

നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം

കൊച്ചി- പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനെത്തിയ നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഹാജരാവുകയായിരുന്നു. 

സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെ സംസാരിക്കല്‍, പൊതുസ്ഥലത്ത് അസഭ്യം പറയുക എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ശ്രീനാഥ് ഭാസിയുടെ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് നടന്‍ അവതാരകയോട് അപമാര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവതാരക പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമ പ്രവര്‍ത്തക പരാതിയില്‍ ആരോപിക്കുന്നു. 

അതേസമയം ശ്രീനാഥ് ഭാസിക്കെതിരെ നടപടി കടുപ്പിക്കാനാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. അവതാരകയെ അപമാനിച്ച സംഭവത്തിലടക്കം മാപ്പ് പറഞ്ഞതുകൊണ്ട് അവസാനിക്കുന്നില്ലെന്ന് സംഘടന അറിയിച്ചു. പൊതുസ്ഥലത്ത് അപമാനിച്ചെന്ന പരാതി അവതാരക നിര്‍മ്മാതാക്കളുടെ സംഘടനയായ കെ. എഫ്. പി. എയ്ക്കും നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ തീരുമാനം. നേരത്തെയും സിനിമയില്‍ നിന്നും നടനെതിരെ പരാതി വന്നിരുന്നു. ഇത് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍മ്മാതാക്കള്‍ നടപടി കടുപ്പിക്കാനൊരുങ്ങുന്നത്. നിലവില്‍ ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേംബര്‍ നടപടിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് പുതിയ പരാതി ലഭിച്ചിരിക്കുന്നത്. 

എഫ്. എം. റേഡിയോ അവതാരകനോട് സമാനമായ രീതിയില്‍ അസഭ്യം പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശ്രീനാഥിനെ വിട്ടയച്ചു. കേസ് അന്വേഷണം നടക്കുകയാണെന്നും അതിനാല്‍ താന്‍ പ്രതികരിക്കാനില്ലെന്നും ജാമ്യത്തില്‍ ഇറങ്ങവെ ശ്രീനാഥ് ഭാസി മാധ്യമങ്ങളോട് പ്രതികരിച്ചു.

Latest News