കോട്ടയം - തെരുവുനായ കടിച്ചവരെ തേടി മെഡിക്കൽ സംഘം വീടുകളിലേക്ക്. പാമ്പാടിയിൽ കഴിഞ്ഞ ദിവസം തെരുവുനായ് ആക്രമണത്തിൽ പരിക്കേറ്റവരുടെ അടുത്തേക്കാണ് മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം എത്തിയത്. പാമ്പാടിയിൽ 7 പേർക്ക് നായയുടെ കടിയേറ്റിരുന്നു. അവിടെയെത്തിയ ഉമ്മൻ ചാണ്ടി വീട്ടുകാരുടെ ആശങ്ക കണ്ട് മന്ത്രി വീണാ ജോർജിനെ വിളിച്ച് ഇക്കാര്യമറിയിച്ചു. ഉടൻ തന്നെ മന്ത്രി കോട്ടയം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി സൈറു ഫിലിപ്പിനെ വിളിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. മെഡിക്കൽ സംഘം പാമ്പാടിയിലെ വീടുകളിലെത്തി കുടുംബാംഗങ്ങളെ കണ്ടു. മീനടം മെഡിക്കൽ ഓഫീസർ ഡോ. രഞ്ജു വർഗീസും ഡോ. സൈറു ഫിലിപ്പിന് ഒപ്പമുണ്ടായിരുന്നു. വിശദമായി ഈ കുടുംബങ്ങളോട് എല്ലാ വശങ്ങളും സംസാരിക്കുകയും മാനസിക പിന്തുണ നൽകി ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം തുടർന്നും വിവരങ്ങളന്വേഷിച്ചു വരുന്നു. ഇത് അവർക്ക് ഏറെ ആശ്വാസമായി. വളരെ പെട്ടെന്ന് നടപടിയെടുത്ത മന്ത്രിയെ ഉമ്മൻചാണ്ടി നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
ഇന്നലെ പൊതു വേദിയിൽ മന്ത്രി വീണാ ജോർജിന് ഇക്കാര്യം എടുത്തു പറഞ്ഞ് ഉമ്മൻ ചാണ്ടി നന്ദി അറിയിച്ചു. കോട്ടയം പറമ്പുകര ഹെൽത്ത് ആന്റ് വെൽനസ് സെന്ററിന്റെ ഉദ്ഘാടന വേദിയിൽ അധ്യക്ഷ പ്രസംഗത്തിലാണ് ഉമ്മൻചാണ്ടി മന്ത്രി വീണാ ജോർജിന് നന്ദിയറിയിച്ചത്.