റിയാദ് - ലോകത്ത് എയിഡ്‌സിനും ക്ഷയത്തിനും മലേറിയക്കും എതിരായ പോരാട്ടത്തിന് സൗദി അറേബ്യ 3.9 കോടി ഡോളറിന്റെ അധിക സഹായം പ്രഖ്യാപിച്ചു. ന്യൂയോർക്കിൽ 77-ാമത് യു.എൻ ജനറൽ അസംബ്ലിയോടനുബന്ധിച്ച് ചേർന്ന ഗ്ലോബൽ ഫണ്ട് ടു ഫൈറ്റ് എയിഡ്‌സ്, ടി.ബി ആന്റ് മലേറിയയുടെ ഏഴാമത് സമ്മേളനത്തിൽ പങ്കെടുത്ത് റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅയാണ് ഫണ്ടിനുള്ള അധിക സഹായം പ്രഖ്യാപിച്ചത്.
ആഗോള തലത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറ്റവുമധികം സംഭാവനകൾ നൽകുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് സൗദി അറേബ്യയെന്ന് ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. സൗദി സഹായങ്ങളിൽ ആരോഗ്യ മേഖലക്ക് മുൻഗണന നൽകുന്നു. 2002 ൽ ഗ്ലോബൽ ഫണ്ട് ടു ഫൈറ്റ് എയിഡ്‌സ്, ടി.ബി ആന്റ് മലേറിയ സ്ഥാപിച്ച ശേഷം ഇതുവരെ ഫണ്ടിന് സൗദി അറേബ്യ 12.3 കോടി ഡോളർ സഹായം നൽകിയിട്ടുണ്ട്. മൂന്നു വർഷത്തിനുള്ളിൽ 3.9 കോടി ഡോളറിന്റെ അധിക സഹായം നൽകും.
മെച്ചപ്പെട്ട നിലയിൽ ജീവനുകൾ രക്ഷിക്കാനും എല്ലാവരുടെയും അഭിവൃദ്ധിയും ക്ഷേമവും മെച്ചപ്പെടുത്താനും പ്രവർത്തിക്കാനുള്ള ഫണ്ടിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്ന കാര്യത്തിലുള്ള സൗദി അറേബ്യയുടെ ആഗോള പ്രതിബദ്ധതക്ക് പുതിയ സഹായ പ്രഖ്യാപനം അടിവരയിടുന്നതായും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. എയിഡ്‌സ്, ക്ഷയം, മലേറിയ വിരുദ്ധ പോരാട്ടങ്ങൾക്കും, വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ ഈ പകർച്ചവ്യാധികൾ നിർമാർജനം ചെയ്യാൻ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ഗ്ലോബൽ ഫണ്ട് ടു ഫൈറ്റ് എയിഡ്‌സ്, ടി.ബി ആന്റ് മലേറിയക്കു വേണ്ടി 18 ബില്യൺ റിയാൽ സമാഹരിക്കാനാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്.