പന്തീരങ്കാവ്- വീട്ടിൽ ജോലിക്കു നിർത്തിയ പന്ത്രണ്ടുകാരിയെ ചട്ടുകം ചൂടാക്കി ദേഹം മുഴുവൻ പൊള്ളിച്ചതിന് ഡോക്ടറെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. കോഴിക്കോട് പാലാഴിയിലെ ഡോക്ടർ മിൻ മുഹമ്മദ് കമ്രാൻ(40) ഭാര്യ റുമാന(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ദൽഹി സ്വദേശികളാണ്. ജുവൈനൽ ആക്ട് പ്രകാരമാണ് കേസെടുത്തത്. തടങ്കലിൽ വെക്കൽ, ഗുരുതരമായി മുറിവേൽപ്പിക്കൽ, കുട്ടിക്കടത്ത് എന്നിവക്കാണ് കേസ്. ഡോക്ടർ വീട്ടിൽ ഇല്ലാത്ത സമയത്ത് ഭാര്യ കുട്ടിയെ സ്ഥിരമായി ചട്ടുകം ഉപയോഗിച്ച് പൊള്ളിക്കുകയും കത്തി കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പോലീസിനും നൽകിയ മൊഴിയിൽ വ്യക്തമാക്കി. ഫ്‌ളാറ്റിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തറിഞ്ഞത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. അമ്മ മരിച്ചുപോയ പെൺകുട്ടി ബിഹാർ സ്വദേശിയാണ്. നാലുവർഷമായി കോഴിക്കോട്ട് താമസിച്ചുവരുന്ന ഡോക്ടറുടെ വീട്ടിൽ കഴിഞ്ഞ മെയിലാണ് കുട്ടിയെ വീട്ടുജോലിക്കായി കൊണ്ടുവന്നത്.