ചെസ്റ്റര്‍ - മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ഫ്രാന്‍സിന്റെയും ഫുട്‌ബോളര്‍ ബെഞ്ചമിന്‍ മെന്‍ഡിക്കെതിരായ മാനഭംഗക്കേസില്‍ വിചാരണ തുടങ്ങി. ഏഴ് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന ആരോപണമാണ് ഇരുപത്തെട്ടുകാരന്‍ നേരിടുന്നത്. കുറ്റം തെളിഞ്ഞാല്‍ ജയില്‍ ശിക്ഷ ലഭിക്കുമെന്നിരിക്കെ മെന്‍ഡിയുടെ കരിയര്‍ മുള്‍മുനയിലാണ്. ലോകകപ്പിന് മൂന്നു മാസം മാത്രമേ അവശേഷിക്കുന്നുള്ളൂ.
എല്ലാ അതിക്രമങ്ങളും അരങ്ങേറിയത് 2018 ഒക്ടോബറിനും 2021 ഓഗസ്റ്റിനുമിടയില്‍ മെന്‍ഡിയുടെ വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ വസതിയില്‍ വെച്ചാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലായ മെന്‍ഡി ജനുവരി വരെ കസ്റ്റഡിയിലായിരുന്നു.
2017 ല്‍ മോണകോയില്‍ നിന്ന് സിറ്റിയിലെത്തിയ മെന്‍ഡി അവര്‍ക്കു വേണ്ടി 75 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കുറ്റാരോപിതനായതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ക്ലബ്ബ് സസ്‌പെന്റ് ചെയ്തു. ഫ്രാന്‍സിനു വേണ്ടി 10 മത്സരം കളിച്ചിട്ടുണ്ട്. അവസാന മത്സരം 2019 നവംബറിലായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ മൊത്തം 40 മിനിറ്റേ കളിച്ചുള്ളൂ എങ്കിലും ലോകകപ്പ് മെഡലിനുടമയാണ്.