Sorry, you need to enable JavaScript to visit this website.

അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരത്തിന് റഷ്യയില്‍ തടവുശിക്ഷ

മോസ്‌കോ- അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം ബ്രിട്ട്‌നി ഗ്രൈനര്‍ക്ക് ഒന്‍പത് വര്‍ഷം തടവുശിക്ഷ വിധിച്ച് റഷ്യ. മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിനാണ് 31കാരിയായ താരത്തിന് ഒമ്പത് വര്‍ഷം തടവുശിക്ഷയും ഒരു മില്യണ്‍ റഷ്യന്‍ റൂബിള്‍ (16,7000 ഡോളര്‍) പിഴയും വിചാരണ പൂര്‍ത്തിയായ ശേഷം കോടതി വിധിച്ചത്. 

ഫെബ്രുവരിയില്‍ റഷ്യയിലെ യെകാറ്ററിന്‍ബര്‍ഗില്‍ ബാസ്‌കറ്റ് ബോള്‍ മത്സരം കളിക്കുന്നതിന് മോസ്‌കോയിലേക്ക് വിമാനം കയറിയ ബ്രിട്ട്നി ഗ്രൈനര്‍ മയക്കുമരുന്ന് കൈവശം വെച്ചുവെന്നായിരുന്നു കേസ്. റ്ഷ്യയിലേക്കുള്ള യാത്രക്കിടയില്‍ കഞ്ചാവിന്റെ എണ്ണയോട് കൂടിയ വേപ്പ് കാട്രിഡ്ജുകള്‍ ഗ്രൈനര്‍ കൈവശം വെച്ചുവെന്നാണ് കേസ്. എന്നാല്‍ റഷ്യന്‍ നിയമങ്ങള്‍ ലംഘിക്കുക എന്ന ഉദ്ദേശം തനിക്കില്ലായിരുന്നുവെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ഗ്രൈനര്‍ കോടതിയോട് അപേക്ഷിച്ചു.

ടിം അംഗങ്ങളോടും ക്ലബ്ബിനോടും ആരാധകരോടും യെകാറ്ററിന്‍ബര്‍ഗ് നഗരത്തോടും ചെയ്ത തെറ്റിന്റെ പേരിലും അത് അവര്‍ക്ക് വരുത്തിയ നാണക്കേടിന്റെ പേരിലും മാപ്പ് ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ മാതാപിതാക്കളോടും സഹോദരങ്ങളോടും യു. എസിലെ ഫീനിക്സ് മെര്‍ക്കുറി സംഘടനയോടും തന്റെ ജീവിതപങ്കാളിയോടും ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വിധി കേട്ട ശേഷം ഗ്രൈനര്‍ പറഞ്ഞു. യു. എസിന്റെ മികച്ച കായിക താരങ്ങളിലൊരാളാണ് രണ്ട് തവണ ഒളിംപിക് ചാമ്പ്യനായ ബ്രിട്ട്നി ഗ്രൈനര്‍.

എന്നാല്‍ യു. എസ് താരത്തിനെതിരായ റഷ്യന്‍ കോടതിയുടെ വിധി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തള്ളി. വിധി സ്വീകാര്യമല്ലെന്നായിരുന്നു ബൈഡന്റെ പ്രതികരണം.

ഗ്രൈനറെ ഉടന്‍ മോചിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് ബൈഡന്‍ അവര്‍ക്ക് പങ്കാളിക്കും പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കും ടീം അംഗങ്ങള്‍ക്കുമൊപ്പം കഴിയാന്‍ അവസരമരുങ്ങട്ടെയെന്നും പറഞ്ഞു. ബ്രിട്ട്നി ഗ്രൈനറെയും ഒപ്പം ചാരവൃത്തി ആരോപിക്കപ്പെട്ട് റഷ്യയില്‍ തടവില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്‍ പോള്‍ വീലനെയും യു. എസിലേക്ക് തിരികെ കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും യു. എസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Latest News