Sorry, you need to enable JavaScript to visit this website.

സജി ചെറിയാനു പകരം കെ.ജെ. മാക്‌സി വരുമോ... എറണാകുളത്ത് സജീവ ചര്‍ച്ച

നെടുമ്പാശ്ശേരി- മന്ത്രി സജി ചെറിയാന്‍ രാജിവെച്ച ഒഴിവിലേക്ക് എറണാകുളം ജില്ലയില്‍നിന്നുള്ള എം.എല്‍.എയെ സജീവമായി പരിഗണിക്കുന്നുവെന്ന അഭ്യൂഹം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശക്തമാകുന്നു. കൊച്ചി എം.എല്‍.എ കെ.ജെ മാക്‌സിയുടെ പേരാണ് ഇക്കാര്യത്തില്‍ സജീവ ചര്‍ച്ചയിലുള്ളത്. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയും മാക്‌സിയെ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
യു.ഡി.എഫിന്റെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന മണ്ഡലത്തില്‍ നിന്നാണ് കെ.ജെ മാക്‌സി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെ ശക്തരായ സ്ഥാനാര്‍ഥികളെയാണ് രണ്ട് തവണയും നേരിട്ടത്. ആദ്യതവണ ദീര്‍ഘനാള്‍ എം.എല്‍.എ യും മന്ത്രിയുമായിരുന്ന ഡൊമിനിക് പ്രസന്റേഷനേയും രണ്ടാം തവണ മുന്‍ മേയര്‍ ടോണി ചമ്മിണിയെയുമാണ് മാക്‌സി പരാജയപ്പെടുത്തിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രൂപീകരണ ഘട്ടത്തില്‍ തന്നെ കെ.ജെ മാക്‌സിയുടെ പേര് മന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നതാണ്. എന്നാല്‍ എറണാകുളം ജില്ലയില്‍ നിന്നും കളമശ്ശേരി എം.എല്‍.എ പി. രാജീവിനെ മന്ത്രിയാക്കിയതിനാല്‍ മാക്‌സിയുടെ പേര് അവസാന നിമിഷം  ഒഴിവാക്കപ്പെടുകയായിരുന്നു.
തുടര്‍ച്ചയായി രണ്ട് തവണ എം.എല്‍.എ ആയതിനാല്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി മാനദണ്ഡങ്ങള്‍ അനുസരിച്ച് അടുത്ത തവണ കൊച്ചിയില്‍ മറ്റൊരാളെ പരിഗണിക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ഒഴിവ് വരുന്ന മന്ത്രി സ്ഥാനം മാക്‌സിക്ക് നല്‍കണമെന്ന വികാരവും സി.പി.എമ്മിനകത്ത് ശക്തമാണ്. ഇടത് തരംഗം ആഞ്ഞടിച്ച 2021 ലെ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ ശക്തമായി പിടിച്ചു നില്‍ക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞിരുന്നു. എന്നാല്‍ ജില്ലയില്‍ യു.ഡി.എഫ് കരുത്ത് തെളിയിച്ചപ്പോഴും ശക്തമായ അടിത്തറയുള്ള കൊച്ചിയില്‍ മാക്‌സിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. മണ്ഡലത്തിലുടനീളം എം.എല്‍.എ എന്ന നിലയില്‍ മാക്‌സിക്കുള്ള സ്വീകാര്യതയും യു.ഡി.എഫ് വോട്ടുകളില്‍ വരെ കടന്നു കയറി സ്വാധീനിക്കാനുള്ള വ്യക്തി പ്രഭാവവുമാണ് തുടര്‍വിജയത്തിന് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയാണ് ചര്‍ച്ചകള്‍ കെ.ജെ മാക്‌സിയിലേക്ക് തിരിയുന്നത്. ഇത് യാദാര്‍ഥ്യമായാല്‍ കൊച്ചിയില്‍ നിന്നും ആദ്യമായിട്ടായിരിക്കും ഒരു ഇടത് എം.എല്‍.എ മന്ത്രിസഭയിലേയ്‌ക്കെത്തുന്നത്.

 

Latest News