Sorry, you need to enable JavaScript to visit this website.

സജി ചെറിയാൻ സഹായിക്കുന്നത് സംഘ്പരിവാറിനെ-വി.ടി ബൽറാം

തിരുവനന്തപുരം- ഭരണഘടനയെ തകർത്തെറിയാൻ തക്കം പാർത്തുനിൽക്കുന്ന സംഘപരിവാറിന് പരസ്യ പിന്തുണ നൽകുകയാണ് സി.പി.എം നേതാവ് കൂടിയായ മന്ത്രി സജി ചെറിയാനെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. 
സ്വാതന്ത്ര്യാനന്തരം ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾ ഭരണഘടനക്ക് രൂപം നൽകുന്ന വേളയിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തെപ്പോലും അംഗീകരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറായിരുന്നില്ലെന്നും ബൽറാം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ജനാധിപത്യ അവകാശങ്ങളും മനുഷ്യാവകാശങ്ങളും ഉയർത്തിപ്പിടിക്കുന്ന ഭരണഘടന സമഗ്രാധിപത്യത്തിൽ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല. ജനാധിപത്യ ഭരണത്തെ അട്ടിമറിച്ച് സായുധ കലാപത്തിന് ആഹ്വാനം നൽകുന്ന കൽക്കത്ത തീസീസിന്റെ പേരിൽ അക്കാലത്ത് ഒരു നിരോധിത സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പിന്നീട് നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ഭരണഘടനയെ അംഗീകരിക്കുന്നതായി പറയാൻ തയ്യാറായത്. എന്നാൽ അത് വെറുമൊരു അടവുനയമാണെന്നാണ് അന്ന് തൊട്ട് ഇന്നേവരെ കമ്മ്യൂണിസ്റ്റുകളുടെ താത്വിക നിലപാട്.
മതനിരപേക്ഷതയും ബഹുസ്വര ദേശീയതയും ഉയർത്തിപ്പിടിക്കുന്ന ഭരണഘടന സംഘ് പരിവാറിനെ സംബന്ധിച്ചും അവരുടെ ഹിന്ദുരാഷ്ട്ര ലക്ഷ്യത്തിലേക്കുള്ള ഏറ്റവും വലിയ വിലങ്ങുതടിയാണ്. കിട്ടാവുന്ന അവസരങ്ങളിലൊക്കെ ഭരണഘടന പൊളിച്ചുപണിയുന്നതിനുള്ള ആഹ്വാനമാണ് സംഘ് പരിവാറിൽ നിന്നുയർന്നു കേൾക്കാറുള്ളത്. മറ്റൊരു വീക്ഷണകോണിൽ നിന്നാണെന്ന് ഒറ്റയടിക്ക് തോന്നുമെങ്കിലും ഭരണഘടനക്കെതിരായ സിപിഎം മന്ത്രിയുടെ പരസ്യ വിമർശനം ആത്യന്തികമായി സഹായിക്കുന്നത് സംഘ് പരിവാറിനെത്തന്നെയാണ്.
ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറയുന്ന ഒരു മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും ബൽറാം ആവശ്യപ്പെട്ടു.
 

Latest News