റിയാദ് - സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ ഈ വർഷം ആദ്യ പാദത്തിൽ 192.6 ബില്യൺ റിയാൽ ലാഭം നേടിയതായി കണക്ക്. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ കമ്പനികളുടെ ലാഭം 111.4 ബില്യൺ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ കമ്പനികളുടെ ലാഭം 72 ശതമാനം തോതിൽ വർധിച്ചു.
ലാഭത്തിൽ 81.2 ബില്യൺ റിയാലിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം നാലാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ കമ്പനികളുടെ ലാഭം 24.7 ശതമാനം തോതിലും വർധിച്ചു.
ആദ്യ പാദത്തിൽ ഊർജ മേഖലയും പെട്രോകെമിക്കൽ കമ്പനികൾ അടങ്ങിയ അടിസ്ഥാനവസ്തു മേഖലയും ബാങ്കിംഗ് മേഖലയും മികച്ച പ്രകടനം കാഴ്ചവെച്ചു.
ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകോ ആദ്യ പാദത്തിൽ 148 ബില്യൺ റിയാൽ ലാഭം നേടി.
കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് കമ്പനി ലാഭം 82 ശതമാനം തോതിൽ വർധിച്ചു. ക്രൂഡ് ഓയിൽ വില വർധനയും എണ്ണയുൽപാദനം ഉയർന്നതും എണ്ണ സംസ്‌കരണ, ശുദ്ധീകരണ, വിപണന മേഖലകളിൽ നിന്നുള്ള ലാഭം മെച്ചപ്പെട്ടതുമാണ് ആദ്യ പാദത്തിൽ ഉയർന്ന ലാഭം കൈവരിക്കാൻ സൗദി അറാംകോയെ സഹായിച്ചത്.
ആദ്യ പാദത്തിൽ ബാങ്കിംഗ് മേഖലയുടെ ലാഭം 22.5 ശതമാനം തോതിൽ ഉയർന്നു. മൂന്നു മാസത്തിനിടെ ബാങ്കുകൾ ആകെ 14.69 ബില്യൺ റിയാലാണ് ലാഭം നേടിയത്. ടെലികോം മേഖല 3.4 ബില്യൺ റിയാൽ ലാഭം നേടി.
ആദ്യ പാദത്തിൽ ടെലികോം മേഖലയുടെ ലാഭം 11.6 ശതമാനം തോതിൽ വർധിച്ചു.
ഭക്ഷ്യവസ്തു നിർമാണ മേഖല കമ്പനികളുടെ ലാഭം 23.2 ശതമാനവും ഭക്ഷ്യവസ്തു ചില്ലറ വിൽപന മേഖല കമ്പനികളുടെ ലാഭം 38.5 ശതമാനം തോതിലും വർധിച്ചു. സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഭക്ഷ്യവസ്തു നിർമാണ മേഖല കമ്പനികൾ 78.9 കോടി റിയാലും ഭക്ഷ്യവസ്തു ചില്ലറ വ്യാപാര കമ്പനികൾ 58.8 കോടി റിയാലുമാണ് ആദ്യ പാദത്തിൽ ലാഭമുണ്ടാക്കിയത്.
ആദ്യ പാദത്തിൽ ഏറ്റവുമധികം ലാഭമുണ്ടാക്കിയത് സൗദി അറാംകോ ആണ്.
സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ ആകെയുണ്ടാക്കിയ ലാഭത്തിന്റെ 76.8 ശതമാനവും സൗദി അറാംകോ കമ്പനി വിഹിതമാണ്.
രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസ് കോർപറേഷൻ (സാബിക്) 6.5 ബില്യൺ റിയാലും മൂന്നാം സ്ഥാനത്തുള്ള കിംഗ്ഡം ഹോൾഡിംഗ് കമ്പനി 5.9 ബില്യൺ റിയാലും നാലാം സ്ഥാനത്തുള്ള സൗദി നാഷണൽ ബാങ്ക് 4.5 ബില്യൺ റിയാലും അൽറാജ്ഹി ബാങ്ക് 4.1 ബില്യൺ റിയാലും ആദ്യ പാദത്തിൽ ലാഭം നേടി.
ആറാം സ്ഥാനത്തുള്ള എസ്.ടി.സി മൂന്നു ബില്യൺ റിയാലും ഏഴാം സ്ഥാനത്തുള്ള സാബിക് അഗ്രി ന്യൂട്രിയന്റ്‌സ് കമ്പനി 2.5 ബില്യൺ റിയാലും എട്ടാം സ്ഥാനത്തുള്ള സൗദി അറേബ്യൻ മൈനിംഗ് കമ്പനി (മആദിൻ) 2.2 ബില്യൺ റിയാലും ഒമ്പതാം സ്ഥാനത്തുള്ള അൽറിയാദ് ബാങ്ക് 1.6 ബില്യൺ റിയാലും പത്താം സ്ഥാനത്തുള്ള സൗദി ഇലക്ട്രിസിറ്റി കമ്പനി 1.5 ബില്യൺ റിയാലും ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ലാഭം നേടി.