Sorry, you need to enable JavaScript to visit this website.

കഴിഞ്ഞ വർഷം സൗദി അറേബ്യയുടെ വിദേശ വ്യാപാരം 25 ശതമാനം ഉയർന്നു


റിയാദ് - കഴിഞ്ഞ വർഷം ആദ്യത്തെ പതിനൊന്നു മാസത്തിനിടെ സൗദി അറേബ്യയുടെ വിദേശ വ്യാപാരം 2020 ലെ ആകെ വ്യാപാരത്തെ അപേക്ഷിച്ച് 25 ശതമാനം തോതിൽ വർധിച്ചതായി കണക്ക്. 
ജനുവരി ഒന്നു മുതൽ നവംബർ അവസാനം വരെയുള്ള കാലത്ത് വിദേശ വ്യാപാരം 1.47 ട്രില്യൺ റിയാലായി ഉയർന്നു. 2020 ൽ ആകെ വിദേശ വ്യാപാരം 1.17 ട്രില്യൺ റിയാലായിരുന്നു. പതിനൊന്നു മാസത്തിനിടെ നവംബറിലാണ് വിദേശ വ്യാപാരം ഏറ്റവും ഉയർന്നത്. നവംബറിൽ വിദേശ വ്യാപാരം 45.7 ശതമാനം തോതിൽ വർധിച്ച് 156.7 ബില്യൺ റിയാലിലെത്തി. 2020 നവംബറിൽ വിദേശ വ്യാപാരം 107.5 ബില്യൺ റിയാലായിരുന്നു. കയറ്റുമതി 107.3 ബില്യൺ റിയാലായി കുതിച്ചുയർന്നതാണ് ഇക്കഴിഞ്ഞ നവംബറിൽ ആകെ വിദേശ വ്യാപാരം ഉയരാൻ സഹായിച്ചത്. 


നവംബറിൽ സൗദി അറേബ്യ 5,790 കോടി റിയാൽ വാണിജ്യ മിച്ചം നേടി. തുടർച്ചയായി പതിനേഴാം മാസമാണ് രാജ്യം വാണിജ്യ മിച്ചം നേടുന്നത്. നവംബറിൽ കയറ്റുമതി 107.3 ബില്യൺ റിയാലും ഇറക്കുമതി 49.4 ബില്യൺ റിയാലുമായിരുന്നു. 2020 നവംബറിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ നവംബറിൽ വാണിജ്യ മിച്ചം 473 ശതമാനം തോതിൽ വർധിച്ചു. 2020 നവംബറിൽ വാണിജ്യ മിച്ചം 1,010 കോടി റിയാൽ മാത്രമായിരുന്നു. 
പതിനൊന്നു മാസത്തിനിടെ വാണിജ്യ മിച്ചം 263 ശതമാനം തോതിൽ വർധിച്ച് 41,600 കോടി റിയാലിലെത്തി. 2020 ൽ ആദ്യത്തെ പതിനൊന്നു മാസത്തിനിടെ വാണിജ്യ മിച്ചം 11,460 കോടി റിയാലായിരുന്നു. 
എണ്ണ കയറ്റുമതി വരുമാനം കുത്തനെ വർധിച്ചതാണ് നവംബറിൽ വാണിജ്യ മിച്ചവും കയറ്റുമതിയും ഉയരാൻ ഇടയാക്കിയത്. നവംബറിൽ 8,130 കോടി റിയാലിന്റെ എണ്ണയാണ് കയറ്റി അയച്ചത്. 2020 നവംബറിൽ ഇത് 3,820 കോടി റിയാലായിരുന്നു. നവംബറിൽ എണ്ണ കയറ്റുമതിയിൽ 4,310 കോടി റിയാലിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 
കൊറോണ മഹാമാരി വ്യാപനത്തിന്റെ ഫലമായി 2020 ൽ എണ്ണ വില കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ വർഷം എണ്ണ വില ഏറെ മെച്ചപ്പെട്ടതും ഒപെക് പ്ലസ് കൂട്ടായ്മ കരാറിന്റെ ഭാഗമായി സൗദി അറേബ്യയുടെ എണ്ണയുൽപാദനം വർധിച്ചതും എണ്ണ കയറ്റുമതി വരുമാനം ഉയരാൻ സഹായിച്ചു. 2019 നെ അപേക്ഷിച്ച് 2020 ൽ വിദേശ വ്യാപാരം 25 ശതമാനം തോതിൽ കുറഞ്ഞിരുന്നു. 2019 വിദേശ വ്യാപാരം 1.56 ട്രില്യൺ റിയാലായിരുന്നു. 2020 ൽ ഇത് 1.17 ട്രില്യൺ റിയാലായി കുറഞ്ഞു. 2020 ൽ വിദേശ വ്യാപാരത്തിൽ 38,600 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 


കൊറോണ പ്രത്യാഘാതങ്ങൾക്കിടെയും 2020 ൽ സൗദി അറേബ്യ 16,500 കോടി റിയാൽ വാണിജ്യ മിച്ചം നേടി. 2019 ൽ വാണിജ്യ മിച്ചം 41,120 കോടി റിയാലായിരുന്നു. 2020 ൽ എണ്ണ കയറ്റുമതി വരുമാനം 33 ശതമാനം തോതിൽ കുറഞ്ഞ് 65,760 കോടി റിയാലിലെത്തി. 2019 ൽ എണ്ണ കയറ്റുമതി വരുമാനം 98,210 കോടി റിയാലായിരുന്നു. 2020 ൽ എണ്ണ കയറ്റുമതി വരുമാനത്തിൽ 32,460 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 
2020 ൽ ഇറക്കുമതി 13.7 ശതമാനം തോതിലും കുറഞ്ഞു. ഇറക്കുമതി 49,260 കോടി റിയാലായാണ് കുറഞ്ഞത്. 2019 ൽ ഇറക്കുമതി 57,090 കോടി റിയാലായിരുന്നു. ഇറക്കുമതിയിൽ 7,830 കോടി റിയാലിന്റെ കുറവാണ് 2020 ൽ രേഖപ്പെടുത്തിയത്. 2021 ആദ്യത്തെ പതിനൊന്നു മാസത്തിനിടെ പെട്രോളിതര കയറ്റുമതി 24,495 കോടി റിയാലായി ഉയർന്നു. പെട്രോളിതര കയറ്റുമതിയിൽ 32.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2020 ജനുവരി മുതൽ നവംബർ വരെയുള്ള കാലത്ത് പെട്രോളിതര കയറ്റുമതി 18,540 കോടി റിയാലായിരുന്നു. 

Tags

Latest News