ദോഹ- ഖത്തറിലെ ജൈവകൃഷിയുടെ ഉപാസകനായ കായൽമഠത്തിൽ സെയ്താലിക്കുട്ടിക്ക് മൈന്റ് ട്യൂൺ ഇക്കോ വേവ്സിന്റെ ആദരം. വുകൈറിലെ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെത്തിയാണ് മൈന്റ് ട്യൂൺ പ്രവർത്തകർ ആദരവ് നൽകിയത്. മണ്ണും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ ബന്ധം നിലനിർത്തുകയും പരിസ്ഥിതി സംരക്ഷണത്തിനും ശുദ്ധമായ ഭക്ഷ്യ സംസ്‌കാരത്തിനും കാരണക്കാരനാവുകയും ചെയ്യുകയെന്നത് മഹത്തായ കാര്യമാണ്. മരുഭൂമിയെ മലർവാടിയാക്കാനും പച്ചപ്പിനാൽ പൊതിഞ്ഞ് സംരക്ഷിക്കാനും നടത്തുന്ന ശ്രമങ്ങൾ പരിഗണിച്ചാണ് സെയ്താലിക്കുട്ടിയെ ആദരിക്കുന്നതെന്ന് മൈൻഡ് ട്യൂൺ പ്രവർത്തകർ പറഞ്ഞു. പ്രവാസ ലോകത്ത് നാല് പതിറ്റാണ്ടു കാലം സജീവമായ കൃഷിയിലേർപ്പെട്ട പ്രകൃതി സ്നേഹിയെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ലെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
മൈന്റ് ട്യൂൺ ഗ്ലോബൽ സെക്രട്ടറി ജനറൽ മശ്ഹൂദ് തിരുത്തിയാട് സെയ്താലിക്കുട്ടിക്ക് മെമന്റോ സമ്മാനിച്ചു. ഗ്ലോബൽ ചെയർമാൻ ഡോ. അമാനുല്ല വടക്കാങ്ങര, അബ്ദുല്ല പൊയിൽ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, അബ്ദുല്ല വി.പി, മുത്തലിബ് മട്ടന്നൂർ, ജാഫർ മുറിച്ചാണ്ടി, ഷമീർ പി.എച്ച് എന്നിവർ സംസാരിച്ചു. യൂസഫ് കായൽമാടത്തിൽ, റസാഖ് കായൽമഠത്തിൽ, നാസർ കായൽ മഠത്തിൽ, മുഹമ്മദ് ശരീഫ്, നൗഫൽ കുറ്റൂർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സെയ്താലിക്കുട്ടി ആദരവിന് നന്ദി പറഞ്ഞു.
മലപ്പുറം ജില്ലയിലെ തിരുനാവായക്കടുത്ത് കുണ്ടിലങ്ങാടി പട്ടർനടക്കാവിലെ കാർഷിക കുടുംബമായ കായൽമഠത്തിൽ ജനിച്ചുവളർന്ന സെയ്താലിക്കുട്ടിക്ക് ചെറുപ്പം മുതലേ കൃഷിയോട് അഭിനിവേശമായിരുന്നു. യൗവനാരംഭത്തിലേ ഖത്തറിലെത്തിയ അദ്ദേഹം കണ്ടുവളർന്ന കൃഷി സംസ്‌കാരം മരുഭൂമിയിലും പരീക്ഷിച്ച് വിജയം വരിച്ചത് പ്രവാസി സമൂഹത്തിന് മാതൃകയാണ്. മനസ്സുവെച്ചാൽ അത്യാവശ്യം വേണ്ട പച്ചക്കറികളെല്ലാം സ്വന്തമായ കൃഷി ചെയ്യാമെന്ന മഹത്തായ പാഠമാണ് സെയ്താലിക്കുട്ടി സമൂഹത്തിന് പകർന്നുനൽകുന്നത്. മണ്ണ് ചതിക്കില്ല എന്നത് പരമാർത്ഥമാണെന്നാണ് തന്റെ ജീവിതാനുഭവമെന്നും സെയ്താലിക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു. എന്ത് നട്ടാലും നല്ല വിളവ് ലഭിക്കുന്നതാണ് കൂടുതൽ കൃഷിയിറക്കാനുള്ള പ്രോത്സാഹനം.
മരുഭൂമിയിൽ കൃഷി ചെയ്യുക ശ്രമകരമായ ജോലിയാണ്. മണ്ണൊരുക്കിയും വളം ചേർത്തും നനച്ചും കൃഷിയെ പരിചരിക്കണമെങ്കിൽ നല്ല ക്ഷമയും കൃഷിയോട് താൽപര്യവും വേണം. ഓരോ സീസണിലും എന്തൊക്കെ കൃഷി ചെയ്യണം എന്നതിനെക്കുറിച്ചും എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം എന്നതിനെക്കുറിച്ചും നല്ല ധാരണ വേണം. നിരന്തരമായ പരിശ്രമം കൊണ്ട് പലതും പഠിച്ചെടുത്താണ് ജൈവ കൃഷിയുടെ ഉപാസകനായി ഈ പ്രവാസി മലയാളി ശ്രദ്ധേയനാകുന്നത്.