Sorry, you need to enable JavaScript to visit this website.

റിയാദിൽ പള്ളിയിൽനിന്ന് മടങ്ങിയ ആളെ കാറിടിച്ച് പരിക്കേൽപിച്ച് പണവും മൊബൈലും കവർന്നു

റിയാദ് - പ്രഭാത നമസ്‌കാരം നിർവഹിച്ച് മസ്ജിദിൽ നിന്ന് പുറത്തിറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നയാളെ കാറിടിച്ച് പരിക്കേൽപിച്ച് രണ്ടംഗ സംഘം പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ചു. റോഡിൽ ആളില്ലാത്ത നേരത്ത് അമിത വേഗതയിൽ എത്തിയ, കറുത്ത നിറത്തിലുള്ള കാർ വീടു ലക്ഷ്യമാക്കി റോഡിലൂടെ നടന്നുനീങ്ങിയ ആളെ പിന്നിലൂടെ എത്തി മീറ്ററുകളോളം ദൂരേക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാർ നിർത്തി പുറത്തിറങ്ങിയ യുവാക്കളിൽ ഒരാൾ നിലത്തുവീണുകിടന്നയാളെ പിടിച്ചുവെക്കുകയും രണ്ടാമൻ പണവും മൊബൈൽ ഫോണും പിടിച്ചുപറിക്കുകയുമായിരുന്നു. 
കൃത്യത്തിനു ശേഷം ഇരുവരും കാറിൽ കയറി സ്ഥലംവിട്ടു. ഭാഗ്യം കൊണ്ടു മാത്രമാണ് കവർച്ചക്കിരയായ ആൾ ജീവനും കൊണ്ട് രക്ഷപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അക്രമികളെ എത്രയും വേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കൾ സുരക്ഷാ വകുപ്പുകളോട് ആവശ്യപ്പെട്ടു.
 

Tags

Latest News