റിയാദ്- കോവിഡ് ലക്ഷണം പ്രകടിപ്പിക്കുന്ന സ്‌കൂൾ കുട്ടികളെ റാപിഡ് ടെസ്റ്റിന് വിധേയരാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം.
സൗദിയിൽ കിന്റർ ഗാർട്ടൻ, പ്രിലിമിനറി ക്ലാസുകളിലെ 3.5 ലക്ഷത്തോളം കുരുന്നുകൾ ഇന്ന് സ്‌കൂളിലെത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂൾ വിഭാഗം അണ്ടർ സെക്രട്ടറി ഡോ. നാസർ അൽശഅ്‌ലാൻ അറിയിച്ചതാണ് ഇക്കാര്യം. രോഗ ലക്ഷണം പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് കോവിഡ് ആണോ അല്ലയോ എന്ന് പ്രാഥമികമായി ഉറപ്പിക്കാൻ റാപിഡ് ടെസ്റ്റ് വഴി സാധിക്കും. ഇതിൽ പോസിറ്റീവ് ആയ കുട്ടികൾ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് തടയാനും രക്ഷിതാക്കൾക്ക് പെട്ടെന്ന് വിവരം കൈമാറാനും ഈ നീക്കം സ്‌കൂളുകളെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌കൂളുകളിൽ കുട്ടികളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട് അടിയന്തര സഹായങ്ങൾക്ക് പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ), ആരോഗ്യ മന്ത്രാലയം എന്നിവയുമായി വിദ്യാഭ്യാസ മന്ത്രാലയം നിരന്തരം ഏകോപനം നടത്തുമെന്നും ഡോ. അൽശഅ്‌ലാൻ പറഞ്ഞു.