കുട്ടനാട്- ഭാര്യയ്ക്ക് വിഷം നൽകിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കൈനകരി പഞ്ചായത്ത് 10-ാം വാർഡ് തോട്ടുവാത്തല നടുവിലേക്കളം വീട്ടിൽ അപ്പച്ചൻ ( ജോസ് പി ടി( 80) ആണ് ഭാര്യ ലീലാമ്മക്ക് (75) വിഷം കൊടുത്തശേഷം ആത്മഹത്യ ചെയ്തത്. പള്ളിയിലേയ്ക്ക് പോകുകയായിരുന്ന അയൽവാസികളാണ് അപ്പച്ചനെ വീടിന്റെ മുന്നിലുള്ള മാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ ലീലാമ്മയെയും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലായിരുന്നു. ലീലാമ്മ ദീർഘനാളായി കിടപ്പുരോഗി ആണ്. അപ്പച്ചനും രോഗബാധിതനായി ചികിത്സയിലാരുന്നു. രോഗബാധിതരായതിനെ തുടർന്ന് നാട്ടുകാരുമായി ഇവർ അധികം സമ്പർക്കം പുലർത്തിയിരുന്നില്ല. ആറു മക്കൾ ഉണ്ടെങ്കിലും ഇടയ്ക്ക് വന്ന് പോകുന്നതല്ലാതെ ഇവരുമായും അധികം അടുപ്പം ഉണ്ടായിരുന്നില്ല എന്ന് നാട്ടുകാർ പറയുന്നു. ഇവരുടെ വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടും ഇവരെ അലട്ടിയിരുന്നതായി അയൽവാസികൾ പറഞ്ഞു. ഭാര്യക്ക് വിഷം നൽകിയ ശേഷം അപ്പച്ചൻ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. നെടുമുടി പോലിസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആലപ്പുഴ മെഡി ക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് പകൽ മൂന്നിന് തോട്ടുവാത്തല തിരുഹൃദയ ദേവാലയ സിമിത്തേരിയിൽ. മക്കൾ. ജെസൺൺ, ജാൻസി, ജോസി, ജിനു, ബെൻസൻ, ജയക്കുട്ടി. മരുമക്കൾ. റോയി, ജിമ്മിച്ചൻ, രാജേഷ്, ജോഷി, സീന, ബെന്നി.