Sorry, you need to enable JavaScript to visit this website.

ദാകാറിന് ദുഃഖകരമായ അന്ത്യം, സൗദി താരം യസീദ് മൂന്നാം സ്ഥാനത്ത് 

ജിദ്ദ - സൗദി മരുഭൂമിയുടെ സൗന്ദര്യം ലോകത്തിന് മുന്നില്‍ തുറന്നുവെച്ച രണ്ടാഴ്ചക്കാലത്തെ ദാകാര്‍ റാലിക്ക് ജിദ്ദയില്‍ ദുഃഖകരമായ അന്ത്യം. ബിഷയില്‍ നിന്ന് ജിദ്ദയിലേക്കുള്ള അവസാന സ്റ്റെയ്ജിനിടെ ഇരുപതുകാരനായ ഫ്രഞ്ച് മെക്കാനിക് ക്വിന്റന്‍ ലവാലി കാറപകടത്തില്‍ മരിച്ചു. 
ആമുഖ റാലി മുതല്‍ അവസാനം വരെ ലീഡ് നിലനിര്‍ത്തി ഖത്തറുകാരന്‍ നാസര്‍ അല്‍അതിയ്യ നാല്‍പത്തിനാലാമത് ദാകാര്‍ റാലിയുടെ കാര്‍ വിഭാഗത്തില്‍ ചാമ്പ്യനായി. ബ്രിട്ടന്റെ സാം സന്ദര്‍ലാന്റിനാണ് ബൈക്ക് വിഭാഗത്തില്‍ കിരീടം. 
അതിയ്യ നാലാം തവണയാണ് ദാകാര്‍ ചാമ്പ്യനാവുന്നത്. ഒമ്പതു തവണ ലോക റാലി ചാമ്പ്യനായ ഫ്രാന്‍സിന്റെ സെബാസ്റ്റ്യന്‍ ലോബിനെ അര മണിക്കൂറോളം പിന്നിലാക്കിയാണ് അമ്പത്തൊന്നുകാരനായ ടൊയോട്ട ഡ്രൈവര്‍ കിരീയമുയര്‍ത്തിയത്. 2011, 2015, 2019 വര്‍ഷങ്ങളിലാണ് നേരത്തെ കിരീടം നേടിയത്. കഴിഞ്ഞ രണ്ടു വര്‍ഷവും റണ്ണര്‍അപ്പുമായി. ലോകോത്തര ഷൂട്ടര്‍ കൂടിയായ അതിയ്യ 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയിരുന്നു. 
അവസാന സ്റ്റെയ്ജില്‍ ദക്ഷിണാഫ്രിക്കയുടെ ഹെന്‍ക് ലേതാഗനാണ് ഒന്നാമതെത്തിയത്. ദാകാര്‍ റെക്കോര്‍ഡുകാരന്‍ സ്‌റ്റെഫാന്‍ പീറ്റര്‍ഹാന്‍സല്‍ ഓഡി ഹൈബ്രിഡ് കാറില്‍ രണ്ടാമതെത്തി. 
സന്ദര്‍ലാന്റ് രണ്ടാം തവണയാണ് ബൈക്ക് വിഭാഗത്തില്‍ ചാമ്പ്യനാവുന്നത്. 2017 ല്‍ ദാകാര്‍ ചരിത്രത്തിലെ ആദ്യത്തെ ബ്രിട്ടിഷ് ചാമ്പ്യനായിരുന്നു. ചിലെയുടെ പാബലൊ ക്വിന്റാനിയയെ മൂന്ന് മിനിറ്റ് 27 സെക്കന്റ് വ്യത്യാസത്തിലാണ് സന്ദര്‍ലാന്റ് മറികടന്നത്. അവസാന സ്റ്റെയ്ജില്‍ ഓസ്ട്രിയയുടെ മതിയാസ് വാക്‌നര്‍ ഒന്നാമത് ഫിനിഷ് ചെയ്തു. ബൈക്ക് വിഭാഗത്തില്‍ സന്ദര്‍ലാന്റ് തുടക്കത്തില്‍ ലീഡ് നേടിയെങ്കിലും പിന്നീട് ലീഡ് മാറിമറിഞ്ഞു. 
2015 ലെ അപകടത്തെത്തുടര്‍ന്ന് സന്ദര്‍ലാന്റിന്റെ ഒരു കാലിന് മറ്റേതിനെക്കാല്‍ രണ്ട് സെന്റിമീറ്റര്‍ നീളം കുറവാണ്. എങ്കിലും സുരക്ഷിതമായ ഓഫീസ് ജോലിയെക്കാള്‍ ഇഷ്ടം സാഹസികമായ റാലിയാണെന്ന് മുപ്പത്തിരണ്ടുകാരന്‍ പറഞ്ഞു.
 

Latest News