മദീന - ബിനാമി ബിസിനസ് സ്ഥാപനങ്ങളും മറ്റു നിയമ ലംഘനങ്ങളും കണ്ടെത്താൻ വാണിജ്യ മന്ത്രാലയ സംഘം നഗരത്തിലെ വ്യാപാര കേന്ദ്രത്തിൽ നടത്തിയ റെയ്ഡിനിടെ 100 ഓളം നിയമ ലംഘനങ്ങൾ കണ്ടെത്തി. ബിനാമിയാണെന്ന് സംശയിക്കുന്ന പതിനേഴു സ്ഥാപനങ്ങളും റെയ്ഡിനിടെ കണ്ടെത്തി. വാണിജ്യ മന്ത്രാലയ സംഘം റെയ്ഡിനെത്തിയത് അറിഞ്ഞ് നിരവധി വിദേശികൾ സ്ഥാപനങ്ങളുടെ ഷട്ടറുകൾ താഴ്ത്തി ഓടിരക്ഷപ്പെട്ടു.
വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനകൾ ആരംഭിക്കുന്നതോടെ സ്ഥാപനങ്ങൾ അടച്ച് വിദേശികൾ ഓടിരക്ഷപ്പെടുന്നത് പതിവാണെന്ന് മദീന വാണിജ്യ മന്ത്രാലയ ശാഖയിൽ ബിനാമി ബിസിനസ് വിരുദ്ധ വിഭാഗം സൂപ്പർവൈസർ അബ്ദുറഹ്മാൻ അൽഹർബി പറഞ്ഞു. ഇതുമൂലം കുറച്ചു സ്ഥാപനങ്ങളിൽ മാത്രമാണ് പരിശോധനകൾ നടത്താനും നടപടികൾ സ്വീകരിക്കാനും സാധിക്കുന്നതെന്ന് അബ്ദുറഹ്മാൻ അൽഹർബി പറഞ്ഞു. സ്ഥാപനങ്ങൾ അടച്ച് വിദേശ തൊഴിലാളികൾ ഓടിരക്ഷപ്പെടുന്ന സാഹചര്യങ്ങൾ സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിക്കുകയും ഇതിനു ശേഷം സ്ഥാപനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത വിദേശ തൊഴിലാളികളുടെ വിവരങ്ങൾ ലഭ്യമാക്കി നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുകയുമാണ് ചെയ്യുന്നതെന്നും മദീന മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖാ പരിശോധനാ വിഭാഗം മേധാവി അനസ് അൽഫാരിസി പറഞ്ഞു.