റിയാദ് - അതിർത്തികൾ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 88 പേരെ ഏതാനും ദിവസങ്ങൾക്കിടെ സൈന്യം പിടികൂടിയതായി അതിർത്തി സുരക്ഷാ സേനാ വക്താവ് കേണൽ മിസ്ഫർ അൽഖരൈനി പറഞ്ഞു. 39 സൗദി പൗരന്മാരും 49 നുഴഞ്ഞുകയറ്റക്കാരുമാണ് മയക്കുമരുന്ന് കടത്തുന്നതിനിടെ സൈന്യത്തിന്റെ പിടിയിലായത്. നുഴഞ്ഞുകയറ്റക്കാരിൽ 24 പേർ യെമനികളും 21 പേർ എത്യോപ്യക്കാരും നാലു പേർ ഈജിപ്ത്, ജോർദാൻ, സുഡാൻ, ശ്രീലങ്ക എന്നീ രാജ്യക്കാരുമാണ്. ഇവരുടെ പക്കൽ നിന്ന് 894 കിലോ ഹഷീഷും 7,98,860 ലഹരി ഗുളികകളും 57 ടൺ ഖാത്തും പിടിച്ചെടുത്തതായി കേണൽ മിസ്ഫർ അൽഖരൈനി പറഞ്ഞു.
മറ്റൊരു സംഭവത്തിൽ, ജിസാൻ പ്രവിശ്യയിൽപെട്ട അൽദായിറിൽ വെച്ച് മയക്കുമരുന്നുമായി നുഴഞ്ഞുകയറ്റക്കാരനായ യെമനിയെ അറസ്റ്റ് ചെയ്തതായി ജിസാൻ പോലീസും അറിയിച്ചു. മോഷ്ടിച്ച കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്. 160 കിലോ മയക്കുമരുന്ന് പ്രതിയുടെ കാറിൽ കണ്ടെത്തി. തുടർ നടപടികൾക്കായി പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ജിസാൻ പോലീസ് അറിയിച്ചു.