Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലേക്കുള്ള പെട്രോളിതര കയറ്റുമതിയിൽ 52 ശതമാനം വളർച്ച

റിയാദ് - ഈ വർഷം ആദ്യ പകുതിയിൽ ഇന്ത്യയിലേക്കുള്ള പെട്രോളിതര കയറ്റുമതി 52 ശതമാനം തോതിൽ വർധിച്ചതായി കയറ്റുമതി വികസന അതോറിറ്റി അറിയിച്ചു. ഈ വർഷം ആദ്യത്തെ ആറു മാസക്കാലത്ത് ഇന്ത്യയിലേക്ക് 710 കോടി റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് കയറ്റി അയച്ചത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 470 കോടി റിയാലിന്റെ എണ്ണയിതര ഉൽപന്നങ്ങളാണ് കയറ്റി അയച്ചിരുന്നത്. 
ഈ വർഷം ആദ്യ പകുതിയിൽ 170 രാജ്യങ്ങളിലേക്ക് സൗദി അറേബ്യ പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇക്കൊല്ലം പെട്രോളിതര കയറ്റുമതിയിൽ 37 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ 12,530 കോടി റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് കയറ്റി അയച്ചത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ ഇത് 9,170 കോടി റിയാലായിരുന്നു. ഈ വർഷം ആദ്യ പകുതിയിലെ പെട്രോളിതര കയറ്റുമതി സർവകാല റെക്കോർഡ് ആണ്. 
ആദ്യ പകുതിയിൽ ഏറ്റവുമധികം പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ചത് യു.എ.ഇയിലേക്കാണ്. യു.എ.ഇയിലേക്ക് 1,700 കോടി റിയാലിന്റെ എണ്ണയിതര ഉൽപന്നങ്ങൾ ആറു മാസത്തിനിടെ കയറ്റി അയച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ യു.എ.ഇയിലേക്കുള്ള കയറ്റുമതി 1,330 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ യു.എ.ഇയിലേക്കുള്ള കയറ്റുമതി 28 ശതമാനം തോതിൽ വർധിച്ചു. 
പെട്രോളിതര കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. ചൈനയിലേക്ക് ആറു മാസത്തിനിടെ 1,680 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് കയറ്റി അയച്ചത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ചൈനയിലേക്കുള്ള കയറ്റുമതി 1,350 കോടി റിയാലായിരുന്നു. ചൈനയിലേക്കുള്ള കയറ്റുമതിയിൽ 24 ശതമാനം വളർച്ച രേഖപ്പെടുത്തി. പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ വില ഉയർന്നതും നിർമാണ വസ്തുക്കൾക്കുള്ള ആവശ്യം വർധിച്ചതും ഈ വർഷം ആദ്യ പകുതിയിൽ പെട്രോളിതര ഉൽപന്നങ്ങളുടെ കയറ്റുമതി വർധിക്കാൻ സഹായിച്ചു. 
ഈ വർഷം ആദ്യ പകുതിയിൽ വിദേശങ്ങളിലേക്ക് കയറ്റി അയച്ച പെട്രോളിതര ഉൽപന്നങ്ങളുടെ അളവ് എട്ടു ശതമാനം തോതിൽ വർധിച്ചു. ആറു മാസത്തിനിടെ ആകെ 34.7 ദശലക്ഷം ടൺ പെട്രോളിതര ഉൽപന്നങ്ങളാണ് വിദേശ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ കയറ്റി അയച്ചത്. ഈ വർഷാവസാനത്തോടെ പെട്രോളിതര കയറ്റുമതി 25,500 കോടി റിയാലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കയറ്റുമതി വികസന അതോറിറ്റി പറഞ്ഞു. 

Tags

Latest News