ദമാം- ഒരു മാസം മുൻപ് ദമാമിൽ മരണമടഞ്ഞ കണ്ണൂർ വെള്ളാട് ആലക്കോട് മുക്കിടിക്കാട്ടിൽ ജോൺ, സെലിൻ ദമ്പതികളുടെ മകൾ ജോമി ജോണിന്റെ (28) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് അൽ കോബാറിലെ പ്രമുഖ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആയ ജോമി മരിച്ചത്. ജോമിയെ രാവിലെ കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ തിരച്ചിലിൽ അബോധാവസ്ഥയിൽ കുളിമുറിയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ഇതേ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ദ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ ദുരൂഹതയുണ്ടായിരുന്നതിനാൽ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു വിടുകയും ഇതേ തുടർന്ന് നടപടികൾ പൂർത്തിയാക്കിയെങ്കിലും മൃതശരീരം നാട്ടിലേക്ക് അയക്കുന്നതിനു ആശുപത്രി അധികൃതരുടെ നിസ്സഹകരണം കാരണം നീണ്ടു പോവുകയുമായിരുന്നു. നാട്ടിൽ നിന്നും നോർക്കയുടെയും വിവിധ രാഷ്ട്രീയ നേതാക്കളുടെയും സമ്മർദ്ദം കൂടി വന്നതതോടെ ജോമിയുടെ മൃതദേഹം എത്രയും പെട്ടന്ന് നാട്ടിൽ എത്തിക്കുന്നതിനു സാമൂഹ്യ പ്രവർത്തകൻ നാസ് വക്കവും മറ്റു പ്രവാസി സാമൂഹ്യ സംഘടനാ നേതാക്കളും വഴികൾ തേടി കൊണ്ടിരുന്നു. ഇതിനിടയിൽ പ്രമുഖ പ്രവാസി വ്യവസായിയുടെ ഓഫീസും ജോമിയുടെ മൃതദേഹം നാട്ടിലെക്കെതിക്കുന്നതിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ സഹായിക്കാൻ വാഗ്ദാനം ചെയ്തിരുന്നു. മൃതദേഹം നാട്ടിലേക്കയക്കാൻ കാലതാമസം നേരിടുന്നതിനെ കുറിച്ച് കുടുംബാംഗങ്ങൾ ഏറെ വിഷമത്തിൽ ഇരിക്കുന്നതിനിടയിലാണ് ഇന്ത്യൻ എംബസി തന്നെ നേരിട്ട് ഇടപെട്ട് മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചത്. ജോമിയുടെ മൃതദേഹം ഇന്ന് രാത്രി 10 15 നു ദമാമിൽ നിന്നും പുറപ്പെടുന്ന ഖത്തർ എയർവെയ്‌സിലാണ് അയക്കുന്നത്. ശനിയാഴ്ച രാത്രി 8.50 നു കൊച്ചിയിൽ എത്തും. സഹോദരൻ ജോയൽ ജോൺ കൊച്ചി വിമാനത്താവളത്തിൽ മൃതദേഹം സ്വീകരിക്കും. ഞായറാഴ്ച ഉച്ചയോടെ വെള്ളാട് ചർച്ച് സെമിത്തേരിയിൽ മൃതദേഹം സംസ്‌ക്കരിക്കും.