റിയാദ് - ആണവായുധം സ്വന്തമാക്കുന്നതിൽനിന്ന് ഇറാനെ തടയണം എന്ന കാര്യത്തിൽ സൗദി അറേബ്യയുടെ നിലപാട് ഉറച്ചതാണെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. അന്താരാഷ് ട്ര ആണവോർജ ഏജൻസി സമ്മേളനത്തിലാണ് സൗദി ഊർജ മന്ത്രി ഇറാൻ ആണവ പ്രശ്‌നത്തിലുള്ള സൗദി അറേബ്യയുടെ ശക്തമായ നിലപാട് ആവർത്തിച്ചത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ ഇറാൻ പാലിക്കാത്തതിലും ഇറാൻ ആണവ പദ്ധതി സുതാര്യമല്ലാത്തതിലും സൗദി അറേബ്യക്ക് ആശങ്കയുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് ആണവായുധ വ്യാപനം ചെറുക്കണം.
മാനവ സമൂഹത്തിന്റെ ഗുണത്തിനു വേണ്ടി ആണവോർജം പ്രയോജനപ്പെടുത്തുന്ന കാര്യത്തിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിയെ സൗദി അറേബ്യ പിന്തുണക്കും. സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവോർജം ഉപയോഗപ്പെടുത്തുക എന്ന നയം പാലിക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. ആണവ നിർവ്യാപന കരാർ ലോക രാജ്യങ്ങൾ പാലിക്കേണ്ടതും വിനാശകരമായ ആയുധങ്ങളിൽ നിന്ന് മധ്യപൗരസ്ത്യ മേഖല അടക്കമുള്ള പ്രദേശങ്ങളെ മുക്തമാക്കേണ്ടതും പ്രധാനമാണ്. ആണവ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത് സന്തോഷകരമാണ്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയാണ് സെന്റർ നടത്തിപ്പ് വഹിക്കുന്നത്. ഇതിലേക്ക് സൗദി അറേബ്യ ഒരു കോടി ഡോളർ സംഭാവന നൽകിയിട്ടുണ്ടെന്നും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.