റിയാദ്- ഇഷ്ടമുള്ള കോഴ്‌സിന് പഠിക്കുന്നതിന് പിതാവ് തടസ്സം നിൽക്കുന്നുവെന്ന പരാതിയുമായി 17 കാരൻ. ദുബായ് പോലീസിലെ വിമൺ ആന്റ് ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗത്തെയാണ് ബാലൻ സമീപിച്ചത്. താൻ ജോലി ചെയ്യുന്ന മേഖലയിൽ പഠിക്കാൻ പിതാവ് തന്നെ നിർബന്ധിക്കുകയാണെന്നും ഇതിൽനിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ച് തനിക്ക് ഇഷ്ടമുള്ള കോഴ്‌സിന് പഠിക്കാൻ സമ്മതം നൽകുന്നതിന് പ്രേരിപ്പിക്കണമെന്നും കുട്ടി മൊഴി നൽകി. മാതാവിനോടൊപ്പമാണ് കുട്ടി വിമൺ ആന്റ് ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗത്തെ സമീപിച്ചതെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ മേധാവി മീസാഅ് അൽബലൂശി പറഞ്ഞു. കുട്ടിയെ ഹൈസ്‌കൂൾ വിദ്യാഭ്യാസം ആവർത്തിച്ച് താൻ പഠിച്ച കോളേജിൽ പ്രവേശനം നേടണമെന്നാണ് പിതാവ് ആവശ്യപ്പെടുന്നതെന്ന് കുട്ടി വിശദീകരിച്ചതായും അവർ പറഞ്ഞു.
തുടർന്ന് കുട്ടിയുടെ പിതാവിനെ ബന്ധപ്പെട്ട് ഭാവിയെ കുറിച്ചുള്ള അവന്റെ കാഴ്ചപ്പാട് അംഗീകരിക്കണമെന്നും അവന്റെ ആവശ്യം ന്യായമാണെന്നും ബോധ്യപ്പെടുത്തിയതായി മീസാഅ് അൽബലൂശി വിശദീകരിച്ചു. ഇരുകക്ഷികൾക്കുമിടയിലെ തർക്കം പരാതിക്കിടയില്ലാത്ത വിധം തീർപ്പാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി.