Sorry, you need to enable JavaScript to visit this website.

സിനിമ നടിയാക്കാന്‍ 15 കാരിയുടെ ശരീര അളവെടുക്കാന്‍ ശ്രമം, പ്രതിയെ പിടികൂടി പോലീസ്

കോട്ടയം - കടയിലെത്തി 15-കാരിയെ അപമാനിക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. മല്ലപ്പള്ളി കൈപ്പട് ആലുംമൂട്ടില്‍ രാജേഷ് ജോര്‍ജ് (47) ആണ് പിടിയിലായത്. പാലാ മുരുക്കുംപുഴയിലാണ് സംഭവം.പെണ്‍കുട്ടിയെ കടയിലിരുത്തി അത്യാവശ്യകാര്യത്തിനു അമ്മ പുറത്തു പോയ സമയത്താണ് ഇയാള്‍ അതിക്രമം കാണിച്ചത്. ഫോണ്‍ വിളിച്ച് കടയിലെത്തിയ രാജേഷ് കുട്ടിയുടെ അമ്മയെ ആണ് ഫോണില്‍ വിളിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് പെണ്‍കുട്ടിയുമായി സംസാരിച്ചു. സിനിമാ സംവിധായകന്‍ ആണെന്നും പുതിയ സിനിമയിലേക്ക് അഭിനയിക്കാന്‍ ആളെ ആവശ്യമുണ്ടെന്നും അമ്മയുടെ സമ്മതപ്രകാരമാണ് കുട്ടിയെ കാണാന്‍ എത്തിയതെന്നും പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശരീരത്തിന്റെ അളവുകള്‍ എടുക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് കതക് അടയ്ക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി കടയില്‍നിന്ന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ പറഞ്ഞു. ഇതോടെയാണ്  പ്രതി തട്ടിപ്പ് നടത്തിയത് ആണെന്ന് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ബോധ്യമായത്. തുടര്‍ന്ന് ഉടന്‍ തന്നെ പാലാ പോലീസിനെ അറിയിക്കുകയായിരുന്നു.വിവരം അറിഞ്ഞ ഉടന്‍ തന്നെ പാലാ പോലീസ് രംഗത്തു വന്നു. പ്രതി പാലാ ടൗണ്‍ വിട്ടു പോകാന്‍ സാധ്യതയില്ല എന്ന് പോലീസ് വിലയിരുത്തി. ഇതോടെ വേഗത്തിലുള്ള അന്വേഷണത്തിന് നീക്കം നടത്തി. മൂന്നു സംഘങ്ങളായി തിരിഞ്ഞു. മഫ്തിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തില്‍  പരാതിക്കാരിയായ അമ്മയും പെണ്‍കുട്ടിയും ചേര്‍ന്നു. നഗരത്തില്‍ ബൈപ്പാസ് കൊട്ടാരമറ്റം സ്റ്റാന്‍ഡ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ധൃതഗതിയില്‍ പോലീസ് സംഘമെത്തി. ഒടുവില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് പ്രതിയായ രാജേഷിനെ പിടികൂടുന്നത്.

രണ്ടര മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് ആയത്. ഈ പ്രതിയെ ആദ്യം കണ്ടെത്തിയത് പെണ്‍കുട്ടി തന്നെയായിരുന്നു. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായിപോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്ന്  പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

 

 

Latest News