റിയാദ്- യെമനിലെ സൗദി അംബാസഡറും യെമൻ പുനർനിർമാണത്തിനുള്ള സൗദി പ്രോഗ്രാം സൂപ്പർവൈസറുമായ മുഹമ്മദ് ആലുജാബിറും യെമനിലേക്കുള്ള അമേരിക്കൻ ദൂതൻ ടിം ലിൻഡർകിംഗും ചർച്ച നടത്തി. യെമൻ ജനതയുടെ ദുരിതങ്ങൾക്ക് അറുതിവരുത്താനും യെമനിലും മേഖലയിലും സമാധാനവും സുരക്ഷയും ഭദ്രതയും കൈവരിക്കാനും ലക്ഷ്യമിട്ട് യെമനിൽ വെടിനിർത്തൽ നടപ്പാക്കാനും രാഷ്ട്രീയ ചർച്ചകൾ ആരംഭിക്കാനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെയും സംയുക്ത ചുവടുവെപ്പുകളെയും കുറിച്ച് ഇരുവരും വിശകലനം ചെയ്തു.
യെമൻ സംഘർഷത്തിന് സമഗ്ര രാഷ്ട്രീയ പരിഹാരം കാണാൻ യു.എൻ ദൂതൻ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുമെന്ന് യോഗം വ്യക്തമാക്കി. യെമൻ ഗവൺമെന്റ് സാധ്യമായത്ര വേഗത്തിൽ ഏദനിൽ തിരിച്ചെത്തേണ്ടതും യെമൻ ഗവൺമെന്റും ദക്ഷിണ യെമൻ വിഘടനവാദികളും തമ്മിൽ ഒപ്പുവെച്ച സമാധാന കരാർ പൂർണ തോതിൽ നടപ്പാക്കേണ്ടതും പ്രധാനമാണെന്നും കൂടിക്കാഴ്ചക്കിടെ മുഹമ്മദ് ആലുജാബിറും ടിം ലിൻഡർകിംഗും പറഞ്ഞു.