ദമാം -കേരളത്തിലെ മുഴുവൻ കുട്ടികളുടെയും പഠനം തടസ്സങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് പിന്തുണയുമായി നവോദയ സാംസ്‌കാരികവേദി രംഗത്ത്. സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങുന്നതിന് സാമൂഹിക കൂട്ടായ്മകൾ സഹകരിക്കണമെന്ന സർക്കാർ ആഹ്വാനം അനുസരിച്ചാണ് നവോദയ 'മധുര സംഗമം' എന്ന പേരിൽ പായസവിതരണം നടത്താൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. വെള്ളിയാഴ്ച
കിഴക്കൻ പ്രവിശ്യയിലെ 150 യൂണിറ്റുകളിൽ പായസ വിതരണം നടത്താനാണ് തീരുമാനം. ഈ കൂട്ടായ്മയിലൂടെ ലഭിക്കുന്ന സഹായങ്ങൾ ഈ പ്രവർത്തനത്തിന് സഹായിക്കാനാണ് സംഘടന ലക്ഷ്യം ഇടുന്നത്. പരിപാടിയുടെ വിജയത്തിനായി വിപുലമായ തയാറെടുപ്പുകളാണ് കുടുംബങ്ങൾ ഉൾപ്പെടെയുള്ള നവോദയ പ്രവർത്തകർ നടത്തി കൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും മധുര സംഗമത്തിന്റെ വിപുലമായ പ്രചരണങ്ങൾ നടന്നു കഴിഞ്ഞു. 15,000 ഓളം പേർ ഈ ക്യാമ്പയിന്റെ ഭാഗമാകും. യൂണിറ്റ് അടിസ്ഥാനത്തിലും ക്ലസ്റ്റർ അടിസ്ഥാനത്തിലും കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ച് വീടുകളിൽ ഇരുന്നു തന്നെ സംഗമത്തിന്റെ ഭാഗമാകുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവൻ പ്രവാസികളുടെയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്ന് നവോദയ ആക്ടിംഗ് സെക്രട്ടറി റഹീം മടത്തറയും ആക്ടിംഗ് പ്രസിഡന്റ് ലക്ഷ്മണൻ കണ്ടമ്പത്തും അഭ്യർഥിച്ചു.