റിയാദ്- ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് 700 ഓളം പേർക്ക് ഫൈനൽ എക്‌സിറ്റ് വിസ അനുവദിക്കുകയെന്ന ലക്ഷ്യത്തോടെ വർക്ക് പെർമിറ്റുകൾ ഇഷ്യു ചെയ്തു.
കാലാവധി അവസാനിച്ചിട്ടും തൊഴിലുടമകൾ ഇഖാമ പുതുക്കി നൽകാത്തതിനെ തുടർന്ന് സ്വദേശങ്ങളിലേക്ക് ഫൈനൽ എക്‌സിറ്റിൽ തിരിച്ചുപോകാൻ ആഗ്രഹം പ്രകടിപ്പിച്ച് സമീപിച്ച വിദേശ തൊഴിലാളികൾക്കാണ് ഫൈനൽ എക്‌സിറ്റ് അനുവദിക്കുന്നതിനു വേണ്ടി വർക്ക് പെർമിറ്റുകൾ ഇഷ്യു ചെയ്തത്.
ബലിപെരുന്നാൾ അവധിക്കാലമായ അഞ്ചു ദിവസത്തിനിടെ 370 വ്യാജ ഹുറൂബ് പരാതികൾ ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് പഠിക്കുകയും ചെയ്തു. മരണപ്പെട്ട 27 തൊഴിലാളികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കാനുള്ള വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും ആശ്രിതർക്ക് ലഭ്യമാക്കുകയും ചെയ്തു.
ഹുറൂബ് പരാതികൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്ന റിയാദ് ലേബർ ഓഫീസ് ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് മരണപ്പെട്ട തൊഴിലാളികളുടെ വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും ആശ്രിതർക്ക് ഈടാക്കി നൽകുകയും വേതനം ലഭിക്കാത്തത് അടക്കമുള്ള നിശ്ചിത സാഹചര്യങ്ങളിൽ തൊഴിലുടമയുടെ അനുമതി കൂടാതെ വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റ നടപടികൾ പൂർത്തിയാക്കുകയും ചെയ്യുന്നു. കാലാവധി കഴിഞ്ഞ ഇഖാമ തൊഴിലുടമ പുതുക്കി നൽകാത്ത സാഹചര്യങ്ങളിൽ സ്വദേശത്തേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന വിദേശിക്ക് ഫൈനൽ എക്‌സിറ്റ് വിസ ഇഷ്യു ചെയ്യാൻ ആവശ്യമായ വർക്ക് പെർമിറ്റും ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അനുവദിക്കുന്നു.