ദുബായ്- നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് സെന്ററിൽ പെൺകുട്ടിയെ ഉപദ്രവിച്ച ഇന്ത്യക്കാരന് ജയിൽ ശിക്ഷ. 12 വയസ്സുകാരിയെ അപമര്യാദയായി സ്പർശിച്ചതിന് അറസ്റ്റിലായ ഇന്ത്യക്കാരനാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. മൂന്നു മാസത്തെ ജയിൽ ശിക്ഷയാണ് ഇയാൾക്ക് കിട്ടിയത്. ഷോപ്പിംഗ് സെന്ററിനുള്ളിൽ ഡാൻസിങ് ഫൗണ്ടൻ വീക്ഷിക്കുകയായിരുന്ന പെൺകുട്ടിയെയാണ് ഇയാൾ ശരീരത്തിന്റെ പിൻഭാഗത്ത് അപമര്യാദയായി സ്പർശിച്ചത്. കുട്ടിയുടെ അമ്മയും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു. ഏപ്രിൽ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം.
യുവാവ് തന്നെ സ്പർശിക്കുന്നത് മനസ്സിലാക്കിയ പെൺകുട്ടി ഉടനെ പോലീസിൽ വിവരമറിയിച്ചു. ഞൊടിയിടയിൽ സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയെ ഉപദ്രവിച്ചതിനാണ് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്. എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോൾ യുവാവ് കുറ്റം നിഷേധിച്ചു. പിന്നീട് പോലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ മൊഴി കണക്കിലെടുത്ത കോടതി പ്രതിക്ക് മൂന്ന് മാസത്തെ ജയിൽ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടു കടത്തണമെന്നും വിധിയിലുണ്ട്. വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാനും കോടതി അനുമതി നൽകി.