തായിഫ് - അഞ്ചു ദിവസം മുമ്പ് കാണാതായ സൗദി വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. 75 കാരനായ അബ്ദുൽ അസീസ് ബിൻ സുലൈമാൻ അൽതുവൈജിരിയെ അൽശഫ ഏരിയയിലെ റിസോർട്ടിനു സമീപമാണ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക നിലയിലാണ് മരണമെന്ന് പരിശോധനയിൽ വ്യക്തമായി.
സുരക്ഷാ വകുപ്പുകളും കാണാതാകുന്നവർക്കു വേണ്ടി തിരച്ചിലുകളും രക്ഷാപ്രവർത്തനങ്ങളും നടത്തുന്ന സന്നദ്ധ സംഘടനക്കു കീഴിലെ വളണ്ടിയർമാരും ചേർന്ന് നടത്തിയ തിരച്ചിലുകൾക്കൊടുവിലാണ് ഇന്നലെ രാവിലെ പ്രദേശത്തെ റിസോർട്ടിനു സമീപം മരിച്ചുകിടക്കുന്ന നിലയിൽ വയോധികനെ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ താമസസ്ഥലത്തു നിന്ന് പുറത്തുപോയ അബ്ദുൽ അസീസ് ബിൻ സുലൈമാൻ അൽതുവൈജിരി പിന്നീട് തിരിച്ചെത്താതാവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ കൃഷിയിടങ്ങളിലും കിണറുകളിലുമെല്ലാം സുരക്ഷാ വകുപ്പുകളും സന്നദ്ധപ്രവർത്തകരും തിരച്ചിലുകൾ നടത്തിയിരുന്നു. തിരച്ചിലുകൾക്ക് ഡ്രോണുകളും ഉപയോഗപ്പെടുത്തിയിരുന്നു.
അൽഖസീം നിവാസിയായ അബ്ദുൽ അസീസ് ബിൻ സുലൈമാൻ അൽതുവൈജിരിയെ തായിഫിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് കാണാതായത്. തായിഫിലെ ടൂറിസ്റ്റ് ഏരിയയായ അൽശഫയിലാണ് ഇദ്ദേഹം കുടുംബാംഗങ്ങൾക്കൊപ്പം കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തിന് മറവിരോഗം ബാധിച്ചിരുന്നതായി മക്കൾ പറഞ്ഞു.