ദുബായ് - മുന്‍ സിംബാബ്്‌വെ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കിന്റെ ഒത്തുകളിക്കാരുമായുള്ള ബന്ധം പുറത്തു കൊണ്ടുവന്നത് ദരിദ്രനായ ഒരു ക്രിക്കറ്റര്‍. തന്നെ ദീപക് അഗര്‍വാള്‍ എന്ന വാതുവെപ്പുകാരന്‍ സമീപിച്ചതായി ഈ ക്രിക്കറ്ററാണ് ഐ.സി.സിയെ അറിയിച്ചത്. ദീപക് അഗര്‍വാളിന് കളിക്കാരന്റെ മൊബൈല്‍ നമ്പര്‍ നല്‍കിയത് സ്ട്രീക്കായിരുന്നു. ബംഗ്ലാദേശ് നായകന്‍ ശാഖിബുല്‍ ഹസന്റെയും പേര് സ്ട്രീക്ക് നല്‍കിയിരുന്നു. ഐ.പി.എല്ലില്‍ നമുക്ക് ജോലി തുടങ്ങാമല്ലേയെന്ന് അഗര്‍വാള്‍ സന്ദേശമയച്ച കാര്യം ശാഖിബ് വെളിപ്പെടുത്തിയിരുന്നില്ല. ഇതുള്‍പ്പെടെ പന്തയക്കാരുടെ ക്ഷണം മറച്ചുവെച്ചതിനാണ് ശാഖിബിനെ ഒരു വര്‍ഷം വിലക്കിയത്. സ്ട്രീക്ക് നേരത്തെ ബംഗ്ലാദേശ് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു.
സട്രീക്കിന് ഇന്ത്യയില്‍ വെച്ച് അഗര്‍വാള്‍ രണ്ട് ബിറ്റ്‌കോയിനും ഭാര്യക്ക് ഐഫോണും നല്‍കിയതായും സിംബാബ്്‌വെക്കു പുറത്തെ അക്കൗണ്ട് നമ്പര്‍ അഗര്‍വാള്‍ തേടിയതായും ഐ.സി.സി കണ്ടെത്തി. 2018 ലെ ഐ.പി.എല്ലിനിടെ ഏതാനും കളിക്കാരെ അഗര്‍വാളിന് പരിചയപ്പെടുത്തിക്കൊടുത്തതിനുള്ള സമ്മാനമായിരുന്നു ഇത്.
ഐ.സി.സി അന്വേഷകര്‍ ചോദ്യം ചെയ്യലിന് വിളിച്ചപ്പോള്‍ അഗര്‍വാളും സ്ട്രീക്കും വിശദമായി വാട്‌സ്ആപില്‍ വിവരം കൈമാറിയിരുന്നു. ഒരേ രീതിയില്‍ ഉത്തരം പറയാന്‍ വേണ്ടിയായിരുന്നു ഇത്. ഇതൊക്കെ ഐ.സി.സി അന്വേഷകര്‍ പുറത്തുകൊണ്ടുവന്നതോടെയാണ് സ്ട്രീക്കിന് കുറ്റം സമ്മതിക്കേണ്ടിയും ശിക്ഷ ഏറ്റെടുക്കേണ്ടിയും വന്നത്.
സിംബാബ്്‌വെ ക്രിക്കറ്റിന് ഇത് ദുഃഖ ദിനമാണെന്ന് അവരുടെ ബോര്‍ഡ് ചെയര്‍മാന്‍ തവേംഗവ മുഖുലാനി അഭിപ്രായപ്പെട്ടു. സ്ട്രീക്ക് സിംബാബ്്‌വെ ക്രിക്കറ്റിലെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു. അദ്ദേഹം അത്യാഗ്രഹിയും ആര്‍ത്തി മൂത്തവനുമാണെന്ന് ഇപ്പോള്‍ ലോകം തിരിച്ചറിയുന്നു. സഹ കളിക്കാരെയും താന്‍ പരിശീലിപ്പിച്ചവരെയും ആരാധകരെയും വഞ്ചിച്ചിരിക്കുകയാണ് സ്ട്രീക്ക് -അദ്ദേഹം പറഞ്ഞു.