മക്ക- വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് വിൽപന നടത്തിവന്നിരുന്ന ഏഴംഗ സംഘം മക്കയിൽ അറസ്റ്റിൽ. പിടിയിലായവരിൽ അഞ്ച് പേർ സുഡാനികളും ഒരാൾ യെമനിയും മറ്റൊരാൾ ഈജിപ്ഷ്യനുമാണ്. ആളുകളിൽനിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച ചെയ്തത് ഉൾപ്പെടെ നിരവധി കേസുകളിൽ ഇവർ പ്രതികളാണ്. മോഷ്ടിച്ച വാഹനങ്ങൾ ജിദ്ദയിലെ ഒരു ഗോഡൗണിലേക്ക് മാറ്റി അവിടെ വെച്ചാണ് ഇവർ പൊളിച്ചിരുന്നത്. 30 മുതൽ 40 വയസ്സ് വരെ പ്രായമുള്ള ഇവരുടെ പക്കൽനിന്ന് 3,00,000 റിയാലും പിടിച്ചെടുത്തു. പ്രാഥമിക തെളിവെടുപ്പുകൾ പൂർത്തിയാക്കിയതിന് ശേഷം തുടർ നടപടികൾക്കായി ഇവരെ മക്ക പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.